അമൃത്‌സർ: പഞ്ചാബിലെ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്‌ദാനങ്ങള്‍ പാലിക്കുന്നതില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പരാജയപ്പെട്ടെന്ന് ആം ആദ്‌മി നേതാവ് അരവിന്ദ് കെജ്‌രിവാള്‍. സംസ്‌ഥാനത്ത് രാഹുൽ ഗാന്ധി നല്‍കിയ വാഗ്‌ദാനങ്ങളൊന്നും ഇതുവരെയും നടപ്പായിട്ടില്ല. അദ്ദേഹം പഞ്ചാബിലെത്താന്‍ തന്നെ ഏറെ നാളുകളെടുത്തു. അതുകൊണ്ടുതന്നെ ഇത്തവണ തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് ഇറങ്ങുമ്പോള്‍ രാഹുല്‍ജിക്ക് ജനങ്ങളുടെ മുഖത്ത് നോക്കാന്‍ കഴിയില്ലെന്നും അരവിന്ദ് കെജ്‌രിരിവാള്‍ പറഞ്ഞു.
കോണ്‍ഗ്രസും ശിരോമണി അകാലിദളും ചേർത്ത് ജനജീവിതം തകര്‍ത്തെന്നും കെജ്‌രിവാള്‍ വിമര്‍ശിച്ചു. ഈ രണ്ട് പാര്‍ട്ടികളും ഇതിനോടകം ക്ഷയിച്ചുകഴിഞ്ഞു. മജിത്യക്കും സിദ്ദുവിനും വേണ്ടി ഇനിയും ജനങ്ങള്‍ വോട്ടുചെയ്യേണ്ടതിന്റെ ആവശ്യകത എന്താണ്? 60 വര്‍ഷമായി കോണ്‍ഗ്രസ് പല ഘട്ടത്തിലും പഞ്ചാബിനെ കൊള്ളയടിക്കുകയാണ് ചെയ്‌തിട്ടുള്ളത്.
ചന്നിക്കും സിദ്ദുവിനും ബാദലിനുമൊക്കെ എന്നെ കുറ്റപ്പെടുത്താനും വിമര്‍ശിക്കാനും എപ്പോഴും കാരണമുണ്ടാകും. ഒരു വ്യക്‌തി സത്യത്തിന്റെ ഭാഗത്ത് സഞ്ചരിക്കുമ്പോഴാണ് അവനെ മറ്റുള്ളവര്‍ നശിപ്പിക്കാന്‍ ശ്രമിക്കുക. എന്നെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന അവര്‍ പരസ്‌പരം കുറ്റപ്പെടുത്തുകയോ നശിപ്പിക്കുകയോ ചെയ്യുന്നില്ലെന്നതാണ് സത്യം; കെജ്‌രിവാൾ പറഞ്ഞു.
അമൃത്‌സറില്‍ നിന്നുള്ള ആംആദ്മി പാര്‍ട്ടിയുടെ വനിതാ സ്‌ഥാനാർഥി തികച്ചും ഒരു സാധാരണക്കാരിയാണെന്നും അവര്‍ ജനങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ എന്നും ഒപ്പമുണ്ടാകുമെന്നും കെജ്‌രിവാള്‍ കൂട്ടിച്ചേർത്തു. അടുത്ത മാസം 20നാണ് പഞ്ചാബില്‍ നിയമസഭാ തിരഞ്ഞെടുപ്പ് തീരുമാനിച്ചിരിക്കുന്നത്.
Read also: തമിഴ്‌നാട്ടിൽ ഫെബ്രുവരി 1 മുതൽ സ്‌കൂളുകളും കോളേജുകളും തുറന്നു പ്രവർത്തിക്കും