മുംബൈ: പാർട്ടിയെ പിളർത്താനുള്ള നീക്കത്തിന് നേതൃത്വം വഹിച്ച അജിത് പവാറിനെതിരെ നിയമനടപടിക്കൊരുങ്ങി എൻസിപി. ഇതുമായി ബന്ധപ്പെട്ട് നിയമോപദേശം തേടും. ഏക്‌നാഥ് ഷിൻഡെ മന്ത്രിസഭയിൽ ഉപമുഖ്യമന്ത്രിയായ അജിത് പവാറിനെയും കൂറുമാറിയ എംഎൽഎമാരെയും അയോഗ്യനാക്കാൻ എൻസിപി സ്‌പീക്കർക്ക് കത്ത് നൽകി.
മൂന്നിൽ രണ്ടു എംഎൽഎമാരുടെ ഭൂരിപക്ഷമുണ്ടെങ്കിലും മറ്റൊരു പാർട്ടിയിൽ ലയിക്കാതെ അജിത് പവാറിന് അയോഗ്യതാ പ്രശ്‌നം മറികടക്കാനാകില്ലെന്നാണ് നിയമ വിദഗ്‌ധർ ചൂണ്ടിക്കാട്ടുന്നത്. പാർട്ടി വർക്കിങ് പ്രസിഡണ്ട് പ്രഫുൽ പാട്ടീലിനെതിരെയും നടപടി വന്നേക്കും. അദ്ദേഹത്തെ പാർട്ടി ഭാരവാഹിത്വത്തിൽ നിന്ന് നീക്കിയേക്കും. അജിത്തിന് പിന്തുണ പ്രഖ്യാപിച്ച പ്രഫുൽ പാട്ടീൽ, സത്യപ്രതിജ്‌ഞാ ചടങ്ങിലും പിന്നാലെ നടന്ന വാർത്താ സമ്മേളനത്തിലും പങ്കെടുത്തിരുന്നു.
അതേസമയം, മറ്റന്നാൾ ശരത് പവാർ പക്ഷവും, അജിത് പവാർ പക്ഷവും തങ്ങളെ പിന്തുണയ്‌ക്കുന്നവരുടെ യോഗം വിളിച്ചിട്ടുണ്ട്. മഹാരാഷ്‌ട്രയിൽ വൻ രാഷ്‌ട്രീയ അട്ടിമറിയാണ് കഴിഞ്ഞ ദിവസം രാവിലെ മുതൽ അരങ്ങേറിയത്. എൻസിപി പിളർത്തി അജിത് പവാറും അദ്ദേഹത്തെ അനുകൂലിക്കുന്ന എംഎൽഎമാരും ഏക്‌നാഥ് ഷിൻഡെ സർക്കാരിന്റെ ഭാഗമായി. 29 എംഎൽഎമാരുമായി രാജ്ഭവനിലെത്തിയ അജിത് പവാർ, മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്‌ഞ ചെയ്‌തു.
അജിത് പവാറിന് നാൽപ്പതിലധികം എൻസിപി എംഎൽഎമാരുടെ പിന്തുണയുള്ളതായി റിപ്പോർട്ടുണ്ട്. അജിത് പവാറിനൊപ്പം എൻസിപി നേതാക്കളായ ധർമറാവു അത്രം, സുനിൽ വൽസാദെ, അതിഥി താക്കറെ, ഹസൻ മുഷ്‌റിഫ്, ഛഗൻ ഭുജ്ബൽ മുണ്ടെ, അനിൽ പാട്ടീൽ, ദിലീപ് വൽസെ പതി എന്നിവരും മന്ത്രിമാരായി സത്യപ്രതിജ്‌ഞ ചെയ്‌തു. ശരത് പവാറിന്റെ വിശ്വസ്‌തനായി അറിയപ്പെടുന്ന നേതാവാണ് മന്ത്രിയായി സത്യപ്രതിജ്‌ഞ ചെയ്‌ത ഛഗൻ ഭുജ്ബൽ മുണ്ടെ.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ കഴിഞ്ഞ ഒമ്പത് വർഷമായി രാജ്യത്തെ മുന്നോട്ട് കൊണ്ടുപോകാൻ ശ്രമിക്കുകയാണെന്ന് വിശ്വസിക്കുന്നതിനാലാണ് താനും മറ്റു എൻസിപി എംഎൽഎമാരും മഹാരാഷ്‌ട്ര സർക്കാരിൽ ചേർന്നതെന്നാണ് അജിത് പവാർ നൽകിയ വിശദീകരണം. പാർട്ടിയിൽ പിളർപ്പില്ലെന്നും ഭാവിയിലെ എല്ലാ തിരഞ്ഞെടുപ്പുകളിലും എൻസിപിയുടെ പേരും ചിഹ്‌നവും ഉപയോഗിച്ച് മൽസരിക്കുമെന്നും സത്യപ്രതിജ്‌ഞാ ചടങ്ങിന് ശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.
അതിനിടെ, മഹാരാഷ്‌ട്രയിൽ ജിതേന്ദ്ര ആവ്‌ഹാഡിനെ പ്രതിപക്ഷ നേതാവായി പ്രഖ്യാപിച്ച് എൻസിപി രംഗത്തെത്തി. ശരത് പവാർ വിഭാഗം ചീഫ് വിപ്പായും അദ്ദേഹത്തെ തിരഞ്ഞെടുത്തു. മുംബ്ര കൽവയിൽ നിന്നുള്ള എംഎൽഎയാണ് ജിതേന്ദ്ര ആവ്‌ഹാഡ്. അതേസമയം, ഈ മാസം 13, 14 തീയതികളിൽ ബെംഗളൂരുവിൽ ചേരാനിരുന്ന വിശാല പ്രതിപക്ഷ യോഗം മാറ്റിവെച്ചതായാണ് റിപ്പോർട്. എൻസിപി പിളർപ്പിന്റെ പശ്‌ചാത്തലത്തിലാണ് തീരുമാനമെന്നാണ് സൂചന.
Most Read: ‘കേരള തലസ്‌ഥാനം കൊച്ചിയിലേക്ക് മാറ്റണം’; ഹൈബി ഈഡനെ അതൃപ്‌തി അറിയിച്ചു വിഡി സതീശൻ