ഇടുക്കി: ഇടുക്കിയിലെ ചിന്നക്കനാലിലും പരിസര പ്രദേശങ്ങളിലും നാശം വിതച്ച അരിക്കൊമ്പനെ പിടികൂടാനുള്ള ദൗത്യം നിർണായക ഘട്ടത്തിൽ. ഉടൻ തന്നെ അരിക്കൊമ്പനെ മയക്കുവെടി വെക്കാനാണ് നീക്കം. അരിക്കൊമ്പൻ ദൗത്യമേഖലയിൽ തന്നെയുണ്ട്. ഒരുകൂട്ടം ആനകൾക്കിടയിലാണ് നിലവിൽ അരിക്കൊമ്പൻ നിൽക്കുന്നത്.
ഇതിൽ മദപ്പാടുള്ള ആനകളും ഉണ്ടെന്നാണ് വിവരം. അരിക്കൊമ്പന് മയക്കുവെടി കൊണ്ട് കഴിഞ്ഞാൽ ആനക്കൂട്ടം ചിതറിയോടാൻ സാധ്യത ഉണ്ടെന്നാണ് അധികൃതർ പറയുന്നത്. മയക്കുവെടി കൊണ്ടുകഴിഞ്ഞാൽ അഞ്ചു കിലോമീറ്റർ ആന നിർത്താതെ ഓടാനും സാധ്യതയുണ്ട്. മയക്കുവെടിവെച്ച ശേഷം അരിക്കൊമ്പന് റേഡിയോ കോളർ ഘടിപ്പിക്കും. തുടർന്ന് കുങ്കിയാനകളുടെ സഹായത്തോടെ ലോറിയിൽ കയറ്റാനാണ് നീക്കം.
പിന്നാലെ പോലീസ്, കെഎസ്ഇബി, മോട്ടോർ വാഹന വകുപ്പ് എന്നിവരുടെ സഹായത്തോടെ ആനയെ മാറ്റും. അതേസമയം, പിടികൂടിയ ശേഷം അരിക്കൊമ്പനെ എങ്ങോട്ട് മാറ്റുമെന്ന കാര്യം സർക്കാരും വനംവകുപ്പും ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. പുലർച്ചെ നാല് മണിയോടെയാണ് ദൗത്യം തുടങ്ങിയത്. ദൗത്യത്തിന്റെ ഭാഗമായി ചിന്നക്കനാൽ, ശാന്തൻപാറ പഞ്ചായത്തുകളിലെ രണ്ടു വാർഡുകളിൽ ഇന്ന് നിരോധനാജ്‌ഞ പ്രഖ്യാപിച്ചിട്ടുണ്ട്.
വനംവകുപ്പിന്റെ മാത്രം എട്ട് സംഘമാണ് ദൗത്യത്തിലുള്ളത്. കൂടാതെ, പോലീസ്, ഫയർഫോഴ്‌സ്, മോട്ടോർ വാഹനം, ആരോഗ്യം, കെഎസ്ഇബി തുടങ്ങിയ വകുപ്പുകളിലെ 150ഓളം പേർ ദൗത്യത്തിൽ പങ്കെടുക്കും. ഹൈറേഞ്ച് സർക്കിൾ സിസിഎഫ് ആർഎസ് അരുൺ, രമേശ് ബിഷ്‌നോയ്, മൂന്നാർ ഡിഎഫ്ഒ എന്നിവരാണ് ദൗത്യത്തിന് മേൽനോട്ടം വഹിക്കുന്നത്.
Most Read: സ്വവർഗ വിവാഹം; സാമൂഹ്യ സുരക്ഷ എങ്ങനെ ഉറപ്പാക്കാം? കേന്ദ്രത്തോട് സുപ്രീം കോടതി