ഇടുക്കി: ഇടുക്കിയിലെ ചിന്നക്കനാലിലും പരിസര പ്രദേശങ്ങളിലും നാശം വിതച്ച അരിക്കൊമ്പനെ നാളെ മയക്കുവെടി വെച്ച് പിടികൂടും. പുലർച്ചെ നാല് മണിയോടെ ദൗത്യം തുടങ്ങാൻ മൂന്നാർ ചിന്നക്കനാലിൽ ചേർന്ന ദൗത്യ സംഘത്തിന്റെ യോഗത്തിൽ തീരുമാനിച്ചു. ദൗത്യത്തിന്റെ ഭാഗമായി ചിന്നക്കനാൽ, ശാന്തൻപാറ പഞ്ചായത്തുകളിലെ രണ്ടു വാർഡുകളിൽ നാളെ നിരോധനാജ്‌ഞ പ്രഖ്യാപിച്ചിട്ടുണ്ട്.
ദൗത്യത്തിൽ പങ്കെടുക്കേണ്ട മുഴുവൻ ആളുകളും നാളെ പുലർച്ചെ നാല് മണിയോടെ ചിന്നക്കനാൽ ഫാത്തിമ മാതാ സ്‌കൂളിലെ ബേസ് ക്യാമ്പിൽ ഒത്തുചേരും. അവിടെ നിന്നും വിവിധ ടീമുകളായി തിരിഞ്ഞു അരിക്കൊമ്പൻ ഉള്ള സ്‌ഥലത്തേക്ക് പുറപ്പെടും. നിലവിൽ അരിക്കൊമ്പൻ വനംവകുപ്പിന്റെ നിരീക്ഷണത്തിലാണ്. വനംവകുപ്പിന്റെ മാത്രം എട്ട് സംഘമാണ് ദൗത്യത്തിലുള്ളത്.
കൂടാതെ, പോലീസ്, ഫയർഫോഴ്‌സ്, മോട്ടോർ വാഹനം, ആരോഗ്യം, കെഎസ്ഇബി തുടങ്ങിയ വകുപ്പുകളിലെ 150ഓളം പേർ ദൗത്യത്തിൽ പങ്കെടുക്കും. ഹൈറേഞ്ച് സർക്കിൾ സിസിഎഫ് ആർഎസ് അരുൺ, രമേശ് ബിഷ്‌നോയ്, മൂന്നാർ ഡിഎഫ്ഒ എന്നിവരാണ് ദൗത്യത്തിന് മേൽനോട്ടം വഹിക്കുന്നത്. ചിന്നക്കനാലിലെ കുങ്കി ക്യാമ്പും അവസാനവട്ട ഒരുക്കത്തിലാണ്. നാല് ആനകൾ പങ്കെടുക്കുന്നതാണ് അരിക്കൊമ്പൻ മിഷൻ എന്ന സവിശേഷതയുമുണ്ട്.
രാവിലെ ആറിന് തന്നെ ഒറ്റയാൻ വെടിവെക്കാനാണ് തീരുമാനം. ഇതിനുള്ള തോക്കുകളും മരുന്നുകളും ദൗത്യമേഖലയിൽ എത്തിച്ചിട്ടുണ്ട്. വെടിയേറ്റ് മയങ്ങി എന്നുറപ്പായാൽ നാല് കുങ്കിയാനകളെയും സമീപത്തേക്ക് എത്തിക്കും. മയക്കം വിടും മുമ്പേ റേഡിയോ കോളർ ധരിപ്പിക്കും. തുടർന്ന് പ്രത്യേക ലോറിയിലേക്ക് മാറ്റും. വെടിയേറ്റാൽ ആറ് മണിക്കൂർ കഴിഞ്ഞേ കൊമ്പൻ മയക്കം വിട്ടുണരുകയുള്ളൂ.
അതിന് മുൻപ് ചിന്നക്കനാലിൽ നിന്ന് കൊണ്ടുപോകണം. ഇടയ്‌ക്ക് താമസം നേരിട്ടാൽ വീണ്ടും മയക്കേണ്ടി വരും. അതേസമയം, പിടികൂടിയ ശേഷം അരിക്കൊമ്പനെ എങ്ങോട്ട് മാറ്റുമെന്ന കാര്യം സർക്കാരും വനംവകുപ്പും ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. തേക്കടിയിലെ പെരിയാർ കടുവാ സങ്കേതം, തിരുവനന്തപുരത്തെ നെയ്യാർ എന്നിവിടങ്ങൾ പരിഗണനയിൽ ഉണ്ട്.
Most Read: ‘പെരിറ്റോണിയൽ ഡയാലിസിസ് പദ്ധതി’ എല്ലാ ജില്ലകളിലും ആരംഭിച്ചതായി ആരോഗ്യമന്ത്രി