1980 കളിൽ ഇന്ത്യയെ പ്രതിനിധീകരിച്ച കബഡി കളിക്കാരന്റെ യഥാർഥ ജീവിത കഥയെ അടിസ്‌ഥാനമാക്കി വേണു കെസി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം ‘അർജുൻ ചക്രവർത്തി‘യുടെ ആദ്യ ടീസർ പുറത്തുവിട്ടു. ലോക കബഡി ദിനമായ മാർച്ച് 24ന് പുറത്തുവിട്ട ടീസറിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
ഗാനെറ്റ് സെല്ലുലോയ്‌ഡിന്റെ ബാനറിൽ ശ്രീനി ഗുബ്ബാല നിർമിക്കുന്ന ചിത്രത്തിൽ പുതുമുഖങ്ങളായ വിജയരാമ രാജു, സിജ റോസ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അജയ്, ദയാനന്ദ് റെഡ്ഡി, അജയ് ഘോഷ്, ദുർഗേഷ് എന്നിവരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
അർജുൻ ചക്രവർത്തിയുടെ കുട്ടിക്കാലം മുതൽ മധ്യവയസ് വരെയുള്ള കാലഘട്ടങ്ങളിലൂടെ എല്ലാം ചിത്രം കടന്നുപോകുന്നുണ്ട്. ഇതിനായി ചിത്രത്തിലെ നായകൻ ഏഴ് ശാരീരിക രൂപ മാറ്റങ്ങളിലൂടെയാണ് സിനിമയിൽ പ്രത്യക്ഷപ്പെടുന്നത്. 1960, 1980കളിലെ നാട്ടിൻ പുറം, 1960കളിലെ ഹൈദരാബാദ് ടൗൺ എന്നിവയും ചിത്രത്തിലുണ്ട്.
ഒരേസമയം തെലുങ്കിലും തമിഴിലും ചിത്രീകരിക്കുന്ന ചിത്രം ഹിന്ദി, മലയാളം, കന്നഡ എന്നിവിടങ്ങളിൽ ഡബ്ബ് ചെയ്യുകയും പാൻ ഇന്ത്യ റിലീസ് ലക്ഷ്യമിടുകയും ചെയ്യുന്നുണ്ട്.
‘അർജുൻ ചക്രവർത്തി’ ഷൂട്ടിംഗ് ആരംഭിച്ചിട്ട് രണ്ട് വർഷമായെന്നും ഇതുവരെ 75 ശതമാനം ഷൂട്ടിംഗ് കഴിഞ്ഞുവെന്നും നിർമാതാക്കൾ അറിയിച്ചു. തെലങ്കാന, ആന്ധ്ര ഉൾപ്പടെ ഇന്ത്യയിലുടനീളം 125ലധികം സ്‌ഥലങ്ങളിലാണ് ചിത്രീകരണം നടന്നത്.
സുമിത് പട്ടേലാണ് ചിത്രത്തിന്റെ കലാസംവിധാനം. വിഘ്‌നേഷ് ഭാസ്‌കരൻ ഈണം പകരുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത് ജഗദീഷ് ചീകതയാണ്. പ്രതാപ് കുമാറാണ് എഡിറ്റിംഗ്. പൂജിത തടികോണ്ടയാണ് കോസ്‌റ്റ്യൂം. പിആർഒ- ആതിര ദിൽജിത്ത്.
Read Also: മഷിയുണങ്ങുന്നത് വരെ ബൂത്തിൽ തുടരണം; കള്ളവോട്ട് തടയാൻ കർശന നടപടികളുമായി ഇലക്ഷൻ കമ്മീഷൻ