തിരുവനന്തപുരം: വോട്ടർ പട്ടികയിലെ ക്രമക്കേടുകൾ ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉന്നയിച്ച പരാതികളിൽ നടപടിയുമായി ഇലക്ഷൻ കമ്മീഷൻ. വോട്ടർ പട്ടികയിലെ ആവർത്തനം ഒഴിവാക്കാനും കള്ളവോട്ട് തടയാനും കർശന നടപടികളാണ് കമ്മീഷൻ സ്വീകരിച്ചിരിക്കുന്നത്.
140 മണ്ഡലങ്ങളിലെയും പട്ടികയിലെ ക്രമക്കേടുകൾ പരിശോധിക്കാൻ പ്രത്യേക സംഘത്തെ നിയോഗിക്കണമെന്നും നാളേക്കകം പരിശോധന പൂർത്തിയാക്കണമെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ജില്ലാ കളക്‌ടർമാർക്ക് നിർദ്ദേശം നൽകി.
സമാനമെന്ന് ഉറപ്പുള്ളതോ സംശയമുള്ളതോ ആയ വോട്ടർമാരുടെ വിവരങ്ങൾ എറോനേറ്റ് സോഫ്റ്റ്‌വെയറിലെ ലോജിക്കൽ സംവിധാനം ഉപയോഗിച്ച് പരിശോധിച്ച ശേഷം ആവർത്തനമുള്ള വോട്ടർമാരുടെ പട്ടിക ബൂത്ത് തലത്തിൽ തയാറാക്കണം. ഈ പട്ടിക ബിഎൽഒമാർക്ക് കൈമാറി ഫീൽഡ് തല പരിശോധന നടത്തി യഥാർഥ വോട്ടർമാരെ കണ്ടെത്തി ഈ മാസം 30നകം വരണാധികാരികൾക്ക് റിപ്പോർട് നൽകണം.
വരണാധികാരികൾ ആവർത്തനമുള്ള വോട്ടർമാരുടെ പട്ടിക പ്രിസൈഡിങ് ഓഫീസർമാർക്ക് നൽകും. കള്ളവോട്ട് തടയാനായി ആവർത്തനമുള്ള വോട്ടർമാരുടെ പട്ടിക പ്രത്യേകം അടയാളപ്പെടുത്തും. ഈ പട്ടികയിലുള്ള വോട്ടർമാരെ വോട്ട് ചെയ്‌ത് കഴിഞ്ഞ് മഷിയുണങ്ങിയ ശേഷം മാത്രമേ ബൂത്തിൽ നിന്ന് പുറത്ത് വിടാൻ അനുവദിക്കാവൂ എന്ന് പ്രത്യേക നിർദ്ദേശം നൽകിയിട്ടുണ്ട്. എല്ലാ രാഷ്‌ട്രീയ കക്ഷികൾക്കും ആവർത്തന വോട്ടർമാരുടെ പട്ടിക നൽകണം. പോളിങ് ഏജന്റുമാർ പരാതി നൽകിയില്ലെങ്കിലും വോട്ടറെ തിരിച്ചറിയേണ്ടത് പോളിങ് ഓഫീസറുടെ ചുമതലയാണ്.
ആൾമാറാട്ടം കണ്ടെത്തിയാൽ ബന്ധപ്പെട്ട ഉദ്യോഗസ്‌ഥർക്കെതിരെ കർശന നടപടിയുണ്ടാകും. പട്ടികയിൽ ആവർത്തനം ഒഴിവാക്കുന്നതിൽ വീഴ്‌ച വരുത്തിയാൽ ഉദ്യോഗസ്‌ഥർക്കെതിരെ നിയമപരമായി മുന്നോട്ട് പോകുമെന്നും കമ്മീഷൻ അറിയിച്ചിട്ടുണ്ട്.
ഇരട്ട വോട്ട് ആരോപണത്തിന് പിന്നാലെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്ന് പുതിയ ക്രമക്കേട് ചൂണ്ടിക്കാട്ടി രംഗത്തെത്തിയിരുന്നു. ഒരു വോട്ടർക്ക് പല മണ്ഡലങ്ങളിൽ വോട്ടുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ടെന്ന് ചെന്നിത്തല പറഞ്ഞു. ഈ പരാതി കളക്‌ടർമാർ വിശദമായി അന്വേഷിക്കുമെന്നും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ അറിയിച്ചിട്ടുണ്ട്. ഒന്നിലധികമുള്ള തിരിച്ചറിയൽ കാർഡുകൾ നശിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.
Also Read: ഒരേ വോട്ടർക്ക് പല മണ്ഡലങ്ങളിൽ വോട്ട്; ക്രമക്കേട് ആവർത്തിച്ച് ചെന്നിത്തല