കണ്ണൂർ: വോട്ടർ പട്ടികയിൽ വീണ്ടും ക്രമക്കേട് ആരോപിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. ഒരേ വോട്ടർക്ക് പല മണ്ഡലങ്ങളിൽ വോട്ടുണ്ടെന്ന് കണ്ടെത്തിയതായി ചെന്നിത്തല പറയുന്നു. ഒരു മണ്ഡലത്തില്‍ വോട്ടുള്ള വോട്ടറുടെ പേരില്‍ പല മണ്ഡലങ്ങളില്‍ വ്യാജ വോട്ടുകള്‍ സൃഷ്‌ടിക്കപ്പെടുകയും തിരിച്ചറിയല്‍ കാര്‍ഡുകള്‍ വിതരണം ചെയ്‌തിട്ടുണ്ടെന്നും ചെന്നിത്തല ആരോപിച്ചു.
ഒരേ വോട്ടര്‍ക്ക് തന്നെ പല മണ്ഡലങ്ങളിലും വോട്ടുണ്ടെന്നതാണ് ചുരുക്കം. ഇവര്‍ക്ക് എല്ലാവര്‍ക്കും തിരിച്ചറിയല്‍ കാര്‍ഡ് വിതരണം ചെയ്‌തിട്ടുണ്ട്. വോട്ടര്‍ക്ക് തന്റെ യഥാർഥ മണ്ഡലത്തില്‍ വോട്ട് ചെയ്‌ത ശേഷം മഷി മായ്‌ച്ച് കളഞ്ഞ് അടുത്ത മണ്ഡലത്തിലും വോട്ട് ചെയ്യാവുന്ന സ്‌ഥിതിയാണെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി. കണ്ണൂരിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുമ്പോഴായിരുന്നു പ്രതിപക്ഷ നേതാവിന്റെ ഗുരുതര ആരോപണം.
സംസ്‌ഥാനത്തെ 140 മണ്ഡലങ്ങളിലും നടത്തിയ പരിശോധനയില്‍ ഒരു ലക്ഷത്തിലേറെ ഇരട്ട വോട്ടുകളാണ് കണ്ടെത്തിയത്. പയ്യന്നൂര്‍ മണ്ഡലത്തില്‍ വോട്ടുള്ള 127 പേര്‍ക്ക് ഇരിക്കൂര്‍ മണ്ഡലത്തിലും വോട്ടുണ്ട്. രണ്ടിടത്തും തിരിച്ചറിയല്‍ കാര്‍ഡുമുണ്ട്. കല്ല്യാശേരി മണ്ഡലത്തില്‍ വോട്ടുള്ള 91 പേര്‍ക്കും ഇരിക്കൂരില്‍ വോട്ടുണ്ടെന്ന് ചെന്നിത്തല പറയുന്നു.
ഇരിക്കൂര്‍ മണ്ഡലത്തില്‍ വോട്ടുള്ള മറ്റ് മണ്ഡലംകാരുടെ എണ്ണം ഇങ്ങനെ: തളിപ്പറമ്പിലെ 242 പേരുടെ പേര് ഇരിക്കൂറിലുമുണ്ട്. അഴീക്കോട് –47, കണ്ണൂര്‍ –30 എന്നിങ്ങനെയാണ് ഇരിക്കൂറിലെ അന്യമണ്ഡല വ്യാജ വോട്ടര്‍മാര്‍. ആകെ 537 വ്യാജ വോട്ടര്‍മാരാണ് ഇരിക്കൂറിലുള്ളതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
കേരളത്തിലെ വോട്ടര്‍ പട്ടികയില്‍ വ്യാപകമായ ക്രമക്കേടുകളും കള്ളവോട്ടുകളും നിറഞ്ഞിരിക്കുകയാണ്. തിരഞ്ഞെടുപ്പ് കമ്മീഷനെ നേരില്‍ കണ്ട് ഇക്കാര്യങ്ങള്‍ പറഞ്ഞു. ടിക്കാറാം മീണക്ക് തെളിവുകള്‍ സഹിതം നല്‍കിയ പരാതികള്‍ അന്വേഷിച്ച് ആരോപണം ശരിയാണെന്ന നിഗമനത്തില്‍ എത്തിയതില്‍ സന്തോഷമുണ്ട്. കണ്ടെത്തിയിട്ടുള്ള വ്യാജ വോട്ടുകൾ ചെയ്യാൻ അനുവദിക്കരുത് എന്നതാണ് ഇപ്പോൾ വേണ്ടത്. ജനാധിപത്യ പ്രക്രിയയെ അട്ടിമറിക്കുന്ന ആസൂത്രിതമായ നടപടിയുടെ ഭാഗമാണ് കള്ളവോട്ടുകള്‍ ചേര്‍ക്കുന്ന നടപടി. ഇതിന് ഉദ്യോഗസ്‌ഥർക്കും പങ്കുണ്ടെന്ന് ചെന്നിത്തല ആരോപിച്ചു.
ഇതിന് കൂട്ട് നിൽക്കുന്ന ഉദ്യോഗസ്‌ഥർക്കെതിരെ കർശന നടപടിയെടുക്കണം. ഉദുമയില്‍ ഒരു അസിസ്‌റ്റന്റ് റിട്ടേണിംങ് ഓഫീസറുടെ പേരില്‍ നടപടി എടുത്തതുപോലെ വ്യാജ വോട്ടര്‍മാരെ ചേര്‍ത്ത ആളുകളുടെ പേരില്‍ കര്‍ശനമായ നടപടികള്‍ ഉണ്ടാകണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
Also Read: സ്വപ്‌നാ സുരേഷിന്റെ രഹസ്യമൊഴി; കസ്‌റ്റംസ് കമ്മീഷണര്‍ ഇന്ന് വിശദീകരണം നൽകും