തിരുവനന്തപുരം : ഇത്തവണത്തെ സംസ്‌ഥാന തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ ഏകദേശം 3.5 ലക്ഷം ആളുകള്‍ തപാല്‍ വോട്ട് ചെയ്യുമെന്ന പ്രതീക്ഷയില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍. കോവിഡ് ബാധിച്ചു ചികിൽസയില്‍ കഴിയുന്നവരും നിരീക്ഷണത്തില്‍ കഴിയുന്നവരും ഉള്‍പ്പടെ ഉള്ളവരുടെ കണക്കുകളാണിത്. കൂടാതെ തിരഞ്ഞെടുപ്പ് ജോലികള്‍ ചെയ്യുന്ന ജീവനക്കാരായി സംസ്‌ഥാനത്ത് 2 ലക്ഷം ആളുകളാണ് ഉള്ളത്. അവരുടെ തപാല്‍ വോട്ടുകള്‍ക്ക് പുറമെയുള്ള കണക്കുകള്‍ ആണിത്.
സംസ്‌ഥാനത്ത് ഇന്നലെ സ്‌ഥിരീകരിച്ച കോവിഡ് കേസുകള്‍ കൂടി പരിഗണിക്കുമ്പോള്‍ നിലവില്‍ 83,261 ആളുകളാണ് കോവിഡ് ബാധിച്ചു ചികിൽസയില്‍ കഴിയുന്നത്. ഇതിന് പുറമെ 3,07,107 ആളുകളാണ് സംസ്‌ഥാനത്ത് ക്വാറന്റൈനില്‍ കഴിയുന്നത്. തിരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ടമായ ഡിസംബര്‍ 8 ആകുമ്പോഴേക്കും കോവിഡ് വ്യാപനത്തിന്റെ നിരക്ക് കുറയുമെന്നാണ് പ്രതീക്ഷ. അതിനാല്‍ കോവിഡ് മൂലം തപാല്‍ വോട്ട് ചെയ്യാനായി കമ്മീഷന്‍ കണക്കാക്കുന്നത് 3.5 ലക്ഷം ആളുകളെയാണ്. സംസ്‌ഥാനത്ത് കഴിഞ്ഞ ദിവസങ്ങളിലായി കോവിഡ് പോസിറ്റീവ് ആകുന്നവരുടെ എണ്ണം 7000 നു മുകളിലാണ്. ഒപ്പം തന്നെ കോവിഡ് ഭേദമാകുന്നവരുടെ എണ്ണവും ഇതേ തോതില്‍ തന്നെ തുടരുകയാണ്.
തപാല്‍ വോട്ടിനെ സംബന്ധിച്ച വിശദമായ മാര്‍ഗ നിര്‍ദേശങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉടന്‍ തന്നെ പുറപ്പെടുവിക്കും. വോട്ടെടുപ്പിന് 3 ദിവസം മുന്നേ കോവിഡ് ബാധിച്ചു ചികിൽസയില്‍ കഴിയുന്നവരും, നിരീക്ഷണത്തില്‍ കഴിയുന്നവരും ഡോക്‌ടറുടെ സര്‍ട്ടിഫിക്കറ്റിന് ഒപ്പം തപാല്‍ വോട്ടിന് അപേക്ഷ നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ തന്നെ ലഭ്യമാകുമെന്ന് കമ്മീഷന്‍ വ്യക്‌തമാക്കി. നിലവില്‍ കോവിഡ് ബാധിച്ചു ചികില്‍സയില്‍ കഴിയുന്നവര്‍ക്കും, നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്കുമാണ് തപാല്‍ വോട്ട് ചെയ്യാമെന്ന് വ്യക്‌തമാക്കിയത്. സംസ്‌ഥാനത്ത് വിവിധ ആശുപത്രികളില്‍ കോവിഡ് ഡ്യൂട്ടിക്ക് നില്‍ക്കുന്ന 8000 ല്‍ അധികം വരുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്കോ, ശബരിമലയില്‍ ഡ്യൂട്ടിക്ക് നിയോഗിക്കാന്‍ പോകുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്കോ തപാല്‍ വോട്ട് ചെയ്യാന്‍ സൗകര്യം ലഭിക്കുമോ എന്ന കാര്യത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇതുവരെ തീരുമാനം അറിയിച്ചിട്ടില്ല.
Read also : കുറ്റക്കാരനെങ്കിൽ ശിക്ഷിക്കട്ടെ, ബിനീഷ് ഒരു വ്യക്‌തി മാത്രം; കോടിയേരി