തിരുവനന്തപുരം: ബിനീഷ് കോടിയേരിക്ക് എതിരായ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന്റെ (ഇഡി) കേസിൽ പ്രതികരണവുമായി കോടിയേരി ബാലകൃഷ്‌ണൻ. ബിനീഷിന് എതിരെയുള്ള ആരോപണം ഒരു വ്യക്‌തിക്കെതിരായി ഉയർന്നു വന്നിരിക്കുന്ന ആരോപണം മാത്രമാണെന്നും സർക്കാരുമായി ബന്ധപ്പെട്ട എന്തെങ്കിലും സംവിധാനത്തിന്റെ അടിസ്‌ഥാനത്തിൽ പ്രവർത്തിക്കുന്ന ആളല്ല ബിനീഷെന്നും കോടിയേരി പറഞ്ഞു. ഏത് ഏജൻസി വേണമെങ്കിലും എന്തും അന്വേഷിക്കട്ടെ. എത്ര ഉയർന്ന ശിക്ഷ വേണമെങ്കിലും നൽകട്ടെ. ഇക്കാര്യത്തിൽ പാർട്ടി എന്ന നിലയിൽ ഇടപെട്ടിട്ടില്ലെന്നും ഇനി ഇടപെടില്ലെന്നും കോടിയേരി വിശദീകരിച്ചു.
അതേസമയം, ക്രെഡിറ്റ് കാർഡ് സംബന്ധിച്ച ആക്ഷേപം ബിനീഷിന്റെ കുടുംബം ഉന്നയിച്ചിട്ടുണ്ട്. അവരുടെ അനുഭവത്തിന്റെ അടിസ്‌ഥാനത്തിലാണ് ആക്ഷേപം. അത് സംബന്ധിച്ച പരാതി ബന്ധപ്പെട്ടവർ ഇഡി ഡയറക്‌ടർക്കും കോടതിക്കും സമർപ്പിച്ചിട്ടുണ്ട്. അക്കാര്യങ്ങൾ നിയമ സംവിധാനം പരിശോധിക്കട്ടെ. പരാതി കൊടുക്കാൻ അനുഭവിച്ചവർക്ക് അവകാശമുണ്ട്. നിയമവിരുദ്ധമായി ഏതെങ്കിലും ഏജൻസി പ്രവർത്തിച്ചാൽ അതിനെ നിയമപരമായി ചോദ്യം ചെയ്യാൻ വ്യക്‌തിക്കും, എല്ലാവർക്കും അവകാശമുണ്ടെന്നും കോടിയേരി പറഞ്ഞു.
Also Read: ആദിവാസികളെ അധിക്ഷേപിച്ച ഇടത് സ്വതന്ത്ര എംഎല്‍എ വി അബ്‌ദുറഹ്‌മാന് എതിരെ പ്രതിഷേധം ശക്‌തം
ബിനീഷിനെതിരായ അന്വേഷണം നടക്കുന്ന സാഹചര്യത്തിൽ കോടിയേരി ബാലകൃഷ്‌ണൻ പാർട്ടി സെക്രട്ടറി സ്‌ഥാനം രാജിവെക്കണമെന്ന കോൺഗ്രസിന്റെ മുറവിളിക്കും അദ്ദേഹം മറുപടി പറഞ്ഞു. “ഞങ്ങളുടെ പാർട്ടിയുടെ സെക്രട്ടറി ആരായിരിക്കും എന്ന് തീരുമാനിക്കുന്നത് ഞങ്ങളുടെ പാർട്ടിയാണ്. അത് ഞങ്ങളുടെ പാർട്ടിക്ക് വിട്ടു കൊടുക്കുന്നതാണ് നല്ലത്. കെപിസിസി പ്രസിഡണ്ട് ആരാകണം എന്നത് ഞങ്ങളുടെ പാർട്ടി തീരുമാനിച്ചാൽ ശരിയാകുമോ. അതവരല്ലെ തീരുമാനിക്കേണ്ടത്,”- കോടിയേരി പറഞ്ഞു.