ന്യൂഡെൽഹി: 15-18 വയസ് വരെയുള്ള കൗമാരക്കാരുടെ വാക്‌സിനേഷന് ഇന്ന് പ്രതീക്ഷയോടെ തുടക്കം. 30 ലക്ഷത്തോളം കൗമാരക്കാരാണ് ഇന്ന് രാജ്യത്ത് കോവിഡ് വാക്‌സിൻ സ്വീകരിച്ചത്. നിലവിൽ രാജ്യത്ത് പ്രതിദിന കോവിഡ് രോഗബാധിതരുടെ എണ്ണം ഉയർന്ന് ആശങ്ക സൃഷ്‌ടിക്കുമ്പോഴാണ് കൗമാരക്കാർക്ക് ആശ്വാസമായി വാക്‌സിനേഷൻ ആരംഭിച്ചിരിക്കുന്നത്.
44 ലക്ഷത്തിലധികം ആളുകളാണ് ഇതുവരെ കോവിൻ പോർട്ടൽ വഴി വാക്‌സിനേഷന് രജിസ്‌റ്റർ ചെയ്‌തിട്ടുള്ളത്. ഇന്ന് രാവിലെ 9 മണി മുതൽ തന്നെ രാജ്യത്തെ ഒട്ടുമിക്ക കേന്ദ്രങ്ങളിലും കൗമാരക്കാർക്ക് വാക്‌സിൻ നൽകി തുടങ്ങി. കൊവാക്‌സിനാണ് കുട്ടികൾക്ക് വിതരണം ചെയ്യുന്നത്. നാലാഴ്‌ചത്തെ ഇടവേളയിലാണ് രണ്ട് ഡോസ് വാക്‌സിൻ എടുക്കേണ്ടത്.
കോവിൻ പോർട്ടലിൽ രജിസ്‌റ്റർ ചെയ്യാതെ വാക്‌സിനേഷൻ കേന്ദ്രങ്ങളിൽ നേരിട്ടെത്തിയും രജിസ്‌റ്റർ ചെയ്യാവുന്നതാണ്. അതേസമയം കൗമാരക്കാരിലെ വാക്‌സിനേഷൻ തുടങ്ങിയ സാഹചര്യത്തിൽ സംസ്‌ഥാനങ്ങൾക്ക് കൂടുതൽ ഡോസ് കൊവാക്‌സിൻ നൽകുമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. നിലവിൽ രാജ്യത്ത് പ്രതിദിന കോവിഡ് ബാധ 30,000ലധികമായി ഉയർന്നിട്ടുണ്ട്. 3.8 ശതമാനമാണ് രാജ്യത്തെ നിലവിലെ കോവിഡ് ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക്.
Read also: റെയിൽവേ ട്രാക്കിൽ യുവാവിന്റെ ആത്‌മഹത്യാ ശ്രമം; എമർജൻസി ബ്രേക്കിട്ട് ട്രെയിൻ