തിരുവനന്തപുരം: വിദ്വേഷ പ്രസംഗം നടത്തിയതിനെ തുടർന്ന് പിസി ജോർജിനെ അറസ്‌റ്റ് ചെയ്‌ത നടപടിയിൽ പോലീസിനെ വിമർശിച്ച് കോടതി. അറസ്‌റ്റിന്റെ കാരണം വ്യക്‌തമാക്കാൻ പോലീസിനായില്ലെന്നാണ് വിമർശനം. മുൻ ജനപ്രതിനിധി ആയതിനാൽ ഒളിവിൽ പോകുമെന്ന് വിശ്വസിക്കുന്നില്ല. ആരോഗ്യാവസ്‌ഥയും ജാമ്യത്തിനായി പരിഗണിക്കുന്നതായി കോടതി വ്യക്‌തമാക്കി. പ്രോസിക്യൂഷനെ കേൾക്കാതെ ജാമ്യം നൽകാവുന്ന കുറ്റമാണ് പിസി ജോർജിനെതിരെ പോലീസ് ചുമത്തിയതെന്നും കോടതി ജാമ്യ ഉത്തരവിൽ ചൂണ്ടിക്കാട്ടി.
അതേസമയം. വിദ്വേഷ പ്രസംഗക്കേസിൽ പിസി ജോർജിന് ജാമ്യം നൽകിയതിനെതിരെ സർക്കാർ നാളെ അപ്പീൽ നൽകും. ജാമ്യം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കോടതിയെ സമീപിക്കും. വിഷയത്തിൽ പോലീസ് നിയമോപദേശം തേടിയിട്ടുണ്ട്. വർഗീയ പരമാർശം നടത്തിയെന്ന പരാതിയിൽ അറസ്‍റ്റിലായ മുൻ എംഎൽഎയ്‌ക്ക് മജിസ്‌ട്രേറ്റ് കോടതിയായിരുന്നു മണിക്കൂറുകൾക്കകം ജാമ്യം അനുവദിച്ചത്.
ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിട്ടും പിസി ജോര്‍ജിന് മണിക്കൂറുകള്‍ക്കുള്ളില്‍ ജാമ്യം ലഭിച്ചത് പോലീസിന് തിരിച്ചടിയായിരുന്നു. വിശദമായ വിവരങ്ങള്‍ മേല്‍ക്കോടതിയെ അറിയിച്ച് ജാമ്യം റദ്ദാക്കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ സിറ്റി പോലീസ് കമ്മീഷണര്‍ക്ക് ഡിജിപി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
Most Read: ഉറപ്പാണ് തൃക്കാക്കര; ഉപതിരഞ്ഞെടുപ്പ് മേധാവിത്വം ആവർത്തിക്കുമെന്ന് സ്വരാജ്