കൊച്ചി: വിദ്വേഷ പ്രസംഗ കേസുമായി ബന്ധപ്പെട്ട് പിസി ജോർജിനെ കണ്ടെത്താനുള്ള തിരച്ചിൽ ഇന്നും തുടരും. ഇന്നലെ പിസി ജോർജിന്റെ ഈരാറ്റുപേട്ടയിലെ വീട്ടിലെത്തി അന്വേഷണ സംഘം തിരച്ചിൽ നടത്തിയെങ്കിലും അദ്ദേഹത്തെ കണ്ടെത്താനായില്ല.
എറണാകുളത്തെ വെണ്ണലയിൽ നടത്തിയ വിദ്വേഷ പ്രസംഗ കേസിൽ പിസി ജോർജിന്റെ മുൻകൂർ ജാമ്യാപേക്ഷ എറണാകുളം ജില്ലാ സെഷൻസ് കോടതി തള്ളിയതിന് പിന്നാലെയാണ് അദ്ദേഹത്തെ അറസ്‌റ്റ് ചെയ്യാനായി പോലീസ് ശ്രമം തുടങ്ങിയത്. മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയതിന് പിന്നാലെയാണ് പിസി ജോർജ് ഈരാറ്റുപേട്ടയിലെ വീട്ടിൽ നിന്ന് പോയതെന്ന് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
പിസി ജോർജിന്റെ മൊബൈൽ ഫോണുകൾ സ്വിച്ച് ഓഫ് ചെയ്‌ത നിലയിൽ വീട്ടിൽ നിന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. അദ്ദേഹത്തിനായുള്ള തിരച്ചിൽ ഇന്നും തുടരും. കൊച്ചി ഡിസിപി കുര്യാകോസിന്റെ നേത്യത്വത്തിലാണ് പരിശോധന നടത്തുന്നത്. രാഷ്‌ട്രീയ ലക്ഷ്യങ്ങളോടെ തനിക്കെതിരെ നീങ്ങുകയാണെന്നും കള്ളക്കേസ് എടുത്തെന്നുമായിരുന്നു പിസി ജോർജിന്റെ നിലപാട്.
എന്നാൽ, തിരുവനന്തപുരം കിഴക്കേക്കോട്ടയിലെ വിദ്വോഷ പ്രസംഗത്തിന് സമാനമായ നടപടി പിസി ജോർജ് വീണ്ടും ആവർത്തിച്ചത് ഗൂഢലക്ഷ്യങ്ങളോടെ മനഃപൂർവമാണെന്നാണ് സർക്കാർ നിലപാട്. വിദദമായ വാദം കേട്ട ശേഷമാണ് കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയത്. ജാമ്യാപേക്ഷ തള്ളിയ പശ്‌ചാത്തലത്തിൽ തിങ്കളാഴ്‌ച ഹൈക്കോടതിയിൽ പിസി ജോർജ് ഹരജി നൽകും.
Most Read: കേരളവും പെട്രോൾ- ഡീസൽ നികുതി കുറക്കുമെന്ന് ധനമന്ത്രി