പീരുമേട്: കൈക്കൂലി വാങ്ങുന്നതിനിടെ പീരുമേട് ലാൻഡ് അസൈൻമെന്റ് തഹസിൽദാറെ വിജിലൻസ് പിടികൂടി. യൂസഫ് റാവുത്തറിനെയാണ് വിജിലൻസ് അറസ്‌റ്റ് ചെയ്‌തത്. വാഗമൺ സ്വദേശിയിൽ നിന്ന് 20,000 രൂപ കൈപ്പറ്റുന്നതിനിടെ വിജിലൻസ് അറസ്‌റ്റ് ചെയ്യുകയായിരുന്നു. വാഗമൺ വില്ലേജിൽ സർക്കാർ അനുവദിച്ച രണ്ട് ഏക്കർ 17 സെന്റ് സ്‌ഥലത്തിന് പട്ടയം നൽകാൻ ഉപ്പുതറ സ്വദേശിനി രാധാമണി സോമനോട് അൻപതിനായിരം രൂപ വേണമെന്ന് തഹസിൽദാർ ആവശ്യപ്പെട്ടിരുന്നു.
മൂപ്പതിനായിരം രൂപക്ക് ഇടപാട് ഉറപ്പിച്ചു. ആദ്യ ഗഡുവായ മുപ്പതിനായിരം രൂപയിൽ കൈക്കൂലിയായ ഇരുപതിനായിരം രൂപയും ഫീസിനത്തിൽ പതിനായിരം രൂപയുമാണ് ആവശ്യപ്പെട്ടത്. തുടർന്നാണ് രാധാമണി വിജിലൻസിനെ ബന്ധപ്പെടുന്നത്. വിജിലൻസിന്റെ നിർദേശ പ്രകാരമാണ് ഇന്ന് പണം കൈമാറിയത്. കോട്ടയം റേഞ്ച് എസ്‌പി വിജി വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് തഹസിൽദാറെ അറസ്‌റ്റ് ചെയ്‌തത്. ഉദ്യോഗസ്‌ഥന് എതിരെ വകുപ്പ് തല നടപടി ഉണ്ടാകുമെന്നാണ് സൂചന.
Read Also: കള്ളപ്പണക്കേസ്; ബിനീഷ് കോടിയേരിക്ക് ജാമ്യമില്ല, അപേക്ഷ വീണ്ടും തള്ളി