ന്യൂഡെൽഹി: ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദം ഇന്ന് വൈകുന്നേരത്തോടെ ചുഴലിക്കാറ്റായി മാറാൻ സാധ്യതയുണ്ടെന്ന് വ്യക്‌തമാക്കി കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. അസാനി എന്ന് പേര് നൽകിയിരിക്കുന്ന ഈ ചുഴലിക്കാറ്റ് ഇന്ന് തന്നെ അതിതീവ്ര ന്യൂനമർദ്ദമായും, പിന്നീട് ചുഴലിക്കാറ്റായും രൂപപ്പെടും.
തുടർന്ന് ആന്ധ്രാ-ഒഡീഷ തീരങ്ങളിലൂടെ സഞ്ചരിക്കുന്ന ചുഴലിക്കാറ്റ് 10ആം തീയതിയോടെ ഒഡീഷ തീരം തൊടുമെന്നും കാലാവസ്‌ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മണിക്കൂറിൽ 100 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശിയേക്കുമെന്നാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. കൂടാതെ ഇതിന്റെ പശ്‌ചാത്തലത്തിൽ കേരളം ഉൾപ്പടെയുള്ള ദക്ഷിണേന്ത്യൻ സംസ്‌ഥാനങ്ങളിൽ ഇടിയോട് കൂടിയ മഴക്കും സാധ്യതയുണ്ട്.
കേരളം, തമിഴ്നാട്, ആന്ധ്രാപ്രദേശ്, ഒഡീഷ എന്നീ സംസ്‌ഥാനങ്ങളിലാണ് നിലവിൽ മഴ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഉഗ്രകോപി എന്ന് അർഥം വരുന്ന രീതിയിലാണ് ചുഴലിക്കാറ്റിന് അസാനി എന്ന് പേര് നൽകിയിരിക്കുന്നത്. ശ്രീലങ്കയാണ് പേര് നൽകിയത്.
Read also: രാജ്യദ്രോഹ നിയമം; ന്യായീകരിച്ച് കേന്ദ്ര സർക്കാർ