ന്യൂഡെൽഹി: രാജ്യദ്രോഹ നിയമത്തെ ന്യായീകരിച്ച് കേന്ദ്ര സർക്കാർ. സുപ്രീം കോടതിയിൽ നിയമം ചോദ്യം ചെയ്‌തുള്ള ഹരജികൾ തള്ളണം. ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരിൽ നിയമം ഒഴിവാക്കരുതെന്നും ചീഫ് ജസ്‌റ്റിസ് എൻവി രാമണ്ണ അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന് രേഖാമൂലം നൽകിയ മറുപടിയിൽ കേന്ദ്രം പറയുന്നു. രാജ്യദ്രോഹ നിയമത്തിന്റെ സാധുത പരിശോധിക്കാൻ മൂന്നംഗ ബെഞ്ചിന് കഴിയില്ലെന്നും മറുപടിയിൽ പറഞ്ഞു.
രാജ്യദ്രോഹക്കുറ്റം നിലനിർത്തണമെന്നാണ് അറ്റോർണി ജനറൽ കെകെ വേണുഗോപാലും കഴിഞ്ഞ ദിവസം സുപ്രീം കോടതിയെ അറിയിച്ചത്. എന്നാൽ ദുരുപയോഗം തടയാനുള്ള മാനദണ്ഡം വേണമെന്നും അറ്റോർണി ജനറൽ വ്യക്‌തമാക്കി. ദുരുപയോഗം ചെയ്യും എന്നത് ഒരു നിയമം റദ്ദാക്കുന്നതിനുള്ള കാരണമാകരുത് എന്നായിരുന്നു എജിയുടെ വാദം. രാജ്യദ്രോഹനിയമം ദുരുപയോഗം ചെയ്യുന്നതാണ് പ്രശ്‌നം. ഇത് തടയാൻ മാർഗനിർദേശം കൊണ്ടുവരണമെന്നും എജി കോടതിയിൽ പറഞ്ഞു. രാജ്യ ദ്രോഹക്കുറ്റത്തിന്റെ ഭരണഘടനാ സാധുത പരിശോധിക്കാൻ വിശാലബെഞ്ച് വേണ്ടെന്ന നിലപാടാണ് അറ്റോർണി ജനറൽ കോടതിയിൽ അറിയിച്ചത്.
അതേസമയം രാജ്യദ്രോഹ നിയമം സമൂഹത്തിൽ തെറ്റായ സന്ദേശം നൽകുന്നുവെന്നും പൗരന് ഭരണഘടന നൽകുന്ന സംരക്ഷണം ഇല്ലാതാകുന്നതെന്നും മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ വാദിച്ചിരുന്നു. ഹരജികളിൽ ചൊവ്വാഴ്‌ച വീണ്ടും വാദം കേൾക്കും.
Read also: തമിഴ്‌നാട്ടില്‍ ലുലു മാള്‍ അനുവദിക്കില്ല; ബിജെപി അധ്യക്ഷന്‍