തിരുവനന്തപുരം: അസാനി ചുഴലിക്കാറ്റിന്റെ പ്രഭാവത്തിൽ കേരളത്തിൽ നാളെ കൂടുതൽ മഴ ലഭിക്കുമെന്ന് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. തെക്കൻ-മധ്യ കേരളത്തിലായിരിക്കും കൂടുതൽ മഴ ലഭിക്കുക. അന്തരീക്ഷം മേഘാവൃതമായി തുടരും. കേരളാ തീരത്ത് മൽസ്യബന്ധനത്തിന് തടസമില്ല. അതേസമയം, നാളെ ആന്ധ്രാതീരത്ത് എത്തുന്ന അസാനി ചുഴലിക്കാറ്റ് തുടർന്ന് ഒഡീഷ തീരത്തേക്ക് നീങ്ങും.
നിലവിൽ വിശാഖപട്ടണത്തിന് 330 കിലോമീറ്ററും, കക്കിനടക്ക് 300 കിലോമീറ്ററും അകലെയാണ് അസാനി തീവ്ര ചുഴലിക്കാറ്റ് ഉള്ളത്. നാളെ ആന്ധ്രാതീരത്ത് എത്തുന്ന അസാനി ബംഗ്ളാദേശ് ലക്ഷ്യമാക്കി നീങ്ങുകയും നാളെയോടെ ഒഡീഷയുടെ തീരമേഖല കടന്നുപോവുകയും ചെയ്യുമെന്നാണ് പ്രവചനം. കാറ്റിന്റെ സ്വാധീനത്തിൽ ദക്ഷിണേന്ത്യൻ സംസ്‌ഥാനങ്ങളിൽ പരക്കെ മഴക്ക് സാധ്യതയുണ്ട്.
ആന്ധ്രയിലും ഒഡീഷയിലും കനത്ത ജാഗ്രതാ നിർദ്ദേശമാണ് നൽകിയിരിക്കുന്നത്. 70 മുതൽ 80 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശാൻ സാധ്യത ഉള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണം. ഇന്നും ആന്ധ്രാ-തമിഴ്‌നാട് തീരത്ത് കനത്ത കാറ്റും മഴയും ഉണ്ടായിരുന്നു. അതിനിടെ, സംസ്‌ഥാനത്ത് ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട് എന്നീ ജില്ലകളിലാണ് യെല്ലോ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
Most Read: നിപ വൈറസിനെതിരായ പ്രതിരോധ പ്രവർത്തനങ്ങൾ ശക്‌തിപ്പെടുത്തും; മന്ത്രി