തിരുവനന്തപുരം: നിപ വൈറസിനെതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്‌തിപ്പെടുത്താന്‍ നിര്‍ദ്ദേശം നല്‍കി ആരോഗ്യവകുപ്പ് മന്ത്രി വീണ ജോര്‍ജ്. കോഴിക്കോട്, എറണാകുളം ജില്ലകളില്‍ നിപ വൈറസ് മുമ്പ് വന്നിട്ടുണ്ടെങ്കിലും മറ്റ് ജില്ലകളും ശ്രദ്ധിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. നിപ സമാന ലക്ഷണങ്ങളുമായി ആശുപത്രികളില്‍ ചികിൽസക്കെത്തുന്നവരെ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. വവ്വാലുകളുടെ പ്രജനന കാലമായതിനാല്‍ നിരീക്ഷണവും ബോധവല്‍ക്കരണവും ശക്‌തമാക്കുമെന്നും, വനം, മൃഗസംരക്ഷണ വകുപ്പുകളുടെ സഹകരണത്തോട് കൂടെ പ്രതിരോധമൊരുക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
നിപ വൈറസിന്റെ മരണനിരക്ക് വളരെ കൂടുതലാണ്. അതിനാലാണ് കൂടുതല്‍ ജാഗ്രത പാലിക്കേണ്ടത്. 2018ലാണ് സംസ്‌ഥാനത്ത് കോഴിക്കോട് നിപ വൈറസ് ആദ്യമായി റിപ്പോര്‍ട് ചെയ്‌തത്. അന്ന് 18 പേര്‍ക്ക് നിപ ബാധിച്ചിരുന്നു. രണ്ട് പേരെ രക്ഷപ്പെടുത്താന്‍ സാധിച്ചു. 2019ല്‍ എറണാകുളത്ത് വിദ്യാര്‍ഥിക്ക് നിപ വൈറസ് ബാധിച്ചെങ്കിലും രക്ഷപ്പടുത്തി. 2021ല്‍ സെപ്റ്റംബറില്‍ കോഴിക്കോട് വീണ്ടും നിപ വൈറസ് റിപ്പോര്‍ട് ചെയ്‌തു. അന്ന് നിപ ബാധിച്ച 12 വയസുകാരന്‍ മരണമടഞ്ഞിരുന്നു.
നിപ ബാധിത പ്രദേശത്ത് നിന്നും ശേഖരിച്ച വവ്വാലുകളുടെ സാംപിളുകളില്‍ നിപ വൈറസിന് എതിരായ ഐജിജി (IgG) ആന്റിബോഡിയുടെ സാന്നിധ്യം സ്‌ഥിരീകരിച്ചിട്ടുണ്ടായിരുന്നു. അതിനാല്‍ തന്നെ ഇത്തവണ ജാഗ്രത ശക്‌തമാക്കും. വവ്വാലുകളുടെ സമ്പര്‍ക്കം ഒഴിവാക്കേണ്ടതാണ്. നിലത്ത് വീണതും പക്ഷികള്‍ കടിച്ചതുമായ പഴങ്ങള്‍ കഴിക്കരുത്. പഴങ്ങള്‍ നന്നായി കഴുകി ഉപയോഗിക്കണം. വവ്വാലുകളുള്ള പ്രദേശങ്ങളിലുള്ളവര്‍ പ്രത്യേകം ശ്രദ്ധിക്കണം.
നിപ പ്രതിരോധത്തിന് ആരോഗ്യ പ്രവര്‍ത്തകരേയും അനുബന്ധ പ്രവര്‍ത്തകരേയും സജ്‌ജമാക്കുന്നതിനായി മേയ് 12ന് കോഴിക്കോട് ജെന്‍ഡര്‍ പാര്‍ക്കില്‍ ആരോഗ്യവകുപ്പ് വിപുലമായ ശില്‍പശാല സംഘടിപ്പിക്കുന്നു. നിപ അനുഭവവും പഠനവും എന്ന വിഷയം അടിസ്‌ഥാനമാക്കിയാണ് ശില്‍പശാല. രാവിലെ 10 മണിക്ക് മന്ത്രി വീണ ജോര്‍ജ് ശില്‍പശാല ഉൽഘാടനം ചെയ്യും. മന്ത്രിമാരായ പിഎ മുഹമ്മദ് റിയാസ്, എകെ ശശീന്ദ്രന്‍ എന്നിവര്‍ മുഖ്യാതിഥികളായിരിക്കും. എല്ലാ ജില്ലകളില്‍ നിന്നുമുള്ള ആരോഗ്യം, വനം, മൃഗ സംരക്ഷണം തുടങ്ങിയ വകുപ്പുകളില്‍ നിന്നുള്ള ഉദ്യോഗസ്‌ഥര്‍ പങ്കെടുക്കും.
ഐസിഎംആര്‍, എന്‍സിഡിസി, എന്‍ഐവി പൂന, എന്‍ഐവി ആലപ്പുഴ, സംസ്‌ഥാന വൈറോളജി ഇൻസ്‌റ്റിറ്റ്യൂട്ട്, എല്ലാ മെഡിക്കല്‍ കോളേജിലേയും കമ്മ്യൂണിറ്റി മെഡിസിന്‍, മൈക്രോബയോളജി, മെഡിസിന്‍ വിഭാഗങ്ങളിലെ വിദഗ്‌ധ ഡോക്‌ടർമാര്‍, ആരോഗ്യ വകുപ്പിലെ വിദഗ്‌ധ ഡോക്‌ടർമാര്‍, എല്ലാ ജില്ലകളിലേയും ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍, ജില്ലാ പ്രോഗ്രാം മാനേജര്‍മാര്‍, ജില്ല സര്‍വയലന്‍സ് ഓഫീസര്‍മാര്‍, വനം, മൃഗ സംരക്ഷണം വകുപ്പിലെ ഉദ്യോഗസ്‌ഥര്‍, തദ്ദേശ സ്‌ഥാപന പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുക്കും.
Read also: നീറ്റ് പിജി പരീക്ഷകൾ മാറ്റിവെക്കണമെന്ന് ആവശ്യം; ഹരജിയിൽ വാദം കേൾക്കാമെന്ന് സുപ്രീം കോടതി