ഹാങ്ചൗ: ഏഷ്യന്‍ ഗെയിംസിൽ ചരിത്രത്തിൽ ഇടം നേടി ഇന്ത്യയുടെ മെഡൽ നേട്ടം. അമ്പെയ്‌ത്ത് മിക്‌സഡ് കോമ്പൗണ്ട് ടീം ഇനത്തിൽ ജ്യോതി സുരേഖ വെന്നം-ഓജസ് പ്രവീൺ സഖ്യം സ്വർണം നേടിയതോടെ ഇന്ത്യയുടെ മെഡൽ നേട്ടം 71 ആയി ഉയർന്നു. ഇത് ഏഷ്യന്‍ ഗെയിംസ് ചരിത്രത്തിലെ ഇന്ത്യയുടെ ഏറ്റവും വലിയ മെഡൽ നേട്ടമാണ്. ഇതോടെ, 2018ൽ ജക്കാർത്തയിൽ സ്‌ഥാപിച്ച 70 മെഡലുകളെന്ന റെക്കോർഡ് ഇന്ത്യ മറികടന്നു.
16 സ്വർണവും 26 വെള്ളിയും 29 വെങ്കലവും ഉൾപ്പടെ 71 മെഡലയുമായി ഇന്ത്യ നിലവിൽ നാലാം സ്‌ഥാനത്ത് തുടരുകയാണ്. ജക്കാർത്തയിൽ 16 സ്വർണവും 23 വെള്ളിയും 31 വെങ്കലവും ഉൾപ്പടെയായിരുന്നു ഇന്ത്യയുടെ മെഡൽ നേട്ടം 70ൽ എത്തിയത്. അതേസമയം, മെഡൽ പ്രതീക്ഷയുള്ള ഇനങ്ങൾ ബാക്കിനിൽക്കെ 100 മെഡലുകളെന്ന നേട്ടം ലക്ഷ്യമിടുകയാണ് ഇന്ത്യ.
ഇത്തവണ ഷൂട്ടിങ് റേഞ്ചിലാണ് ഇന്ത്യ തിളങ്ങിയത്. 22 മെഡലുകളാണ് ഷൂട്ടർമാർ ഇന്ത്യക്കായി ഷൂട്ട് ചെയ്‌തത്. അത്‌ലറ്റിക്‌സിൽ 23 മെഡലുകൾ പിറന്നു. അതേസമയം, ഏഷ്യൻ ഗെയിംസ് പുരുഷ ക്രിക്കറ്റിൽ ശ്രീലങ്കയെ അട്ടിമറിച്ചു അഫ്‌ഗാനിസ്‌താൻ സെമി ഫൈനലിലെത്തി. എട്ടു റൺസിന് ശ്രീലങ്കയെ വീഴ്‌ത്തിയാണ് അഫ്‌ഗാനിസ്‌താൻ സെമിയിലേക്ക് ടിക്കറ്റെടുത്തത്.
ആദ്യം ബാറ്റ് ചെയ്‌ത അഫ്‌ഗാനിസ്‌താനിൻ 116 റൺസിന് ഓൾ ഔട്ടായെങ്കിലും ശ്രീലങ്കയെ 108 റൺസിന് എറിഞ്ഞിട്ട് വിജയിക്കാൻ അവർക്ക് സാധിച്ചു. സെമിയിൽ ഇന്ത്യയോ പാകിസ്‌താനോ ആവും അഫ്‌ഗാനിസ്‌താന്റെ എതിരാളികൾ. നേപ്പാളിനെ 23 റൺസിന് വീഴ്‌ത്തിയാണ് ഇന്ത്യ സെമിയിലെത്തിയത്. പാകിസ്‌താനാകട്ടെ ഹോങ്കോങിനെ 68 റൺസിനാണ് കീഴടക്കിയത്.
Most Read| പ്രശ്‌ന പരിഹാരത്തിന് സ്വകാര്യ ചർച്ച ആവശ്യം; കനേഡിയൻ വിദേശകാര്യമന്ത്രി