കൊച്ചി: നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങളടങ്ങിയ മെമ്മറി കാർഡിന്റെ ഹാഷ് വാല്യൂ മാറിയത് കേന്ദ്ര ഫോറൻസിക് ലാബിൽ പരിശോധിക്കുന്നത് സംബന്ധിച്ച് നിലപാടറിയിക്കാൻ പ്രോസിക്യൂഷന് ഹൈക്കോടതി നിർദ്ദേശം. ഇക്കാര്യത്തിൽ കോടതി അഭിപ്രായം ആരാഞ്ഞപ്പോൾ തന്നെ അതിജീവിതയും പ്രോസിക്യൂഷനും എതിര്‍ത്തു.
ഹാഷ് വാല്യൂ മാറിയതുകൊണ്ടുള്ള കുഴപ്പമാണ് അറിയേണ്ടതെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. അതിജീവിതയുടെ ഹരജികളിൽ മറ്റന്നാൾ വീണ്ടും വാദം തുടരും. മെമ്മറി കാർഡ് പരിശോധിക്കണമെന്ന ക്രൈം ബ്രാഞ്ച് ഹരജിയിൽ വ്യാഴാഴ്‌ച വാദം തുടരും.
കോടതി കസ്‌റ്റഡിയിലുള്ള മെമ്മറി കാർഡിലെ ദൃശ്യങ്ങൾ ചോർത്തിയത് ആരാണെന്നറിയണമെന്ന് അതിജീവിത ഇന്നലെ ഹൈക്കോടതിയോട് ആവശ്യപ്പെട്ടിരുന്നു. ദൃശ്യങ്ങൾ പുറത്ത് പോയാൽ തന്റെ ഭാവി എന്താകുമെന്നും അതിജീവിത ചോദിച്ചു. ദൃശ്യങ്ങളുള്ള മെമ്മറി കാർഡിന്റെ ഹാഷ് വാല്യു മാറിയതിൽ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജിയിലാണ് അതിജീവിത കോടതിയെ ആശങ്ക അറിയിച്ചത്.
കോടതിയുടെ കസ്‌റ്റഡിയിലുള്ളത് തന്നെ ആക്രമിച്ച് പകർത്തിയ ദൃശ്യങ്ങളാണ്. അത് പുറത്ത് പോയാൽ തന്റെ ഭാവി എന്താകും. അതിനാൽ ആരാണ് ദൃശ്യങ്ങൾ പരിശോധിച്ചതെന്ന് തനിക്ക് അറിയണമെന്ന് അതിജീവിത വ്യക്‌തമാക്കി.
എന്നാൽ ഫോറൻസിക് റിപ്പോർട് പ്രകാരം മെമ്മറി കാർഡിന്റെ ഹാഷ് വാല്യു മാറിയതായി പറയുന്നുണ്ടെങ്കിലും ദൃശ്യങ്ങളുള്ള ക്ളിപ്പുകളുടെ ഹാഷ് വാല്യു മാറിയതായി റിപ്പോർട്ടില്ല. പിന്നെ ആശങ്ക എന്തിനാണെന്ന് കോടതി ചോദിച്ചു. എന്നാൽ ഹാഷ് വാല്യു മാറിയത് അന്വേഷിക്കണമെന്ന് സർക്കാർ ആവശ്യപ്പെട്ടു. കോടതിയിൽ നിന്ന് അത് പരിശോധിക്കപ്പെട്ടെങ്കിൽ അന്വേഷണം ആവശ്യപ്പെടാൻ തങ്ങൾക്ക് അവകാശമുണ്ടെന്നും ഡിജിപി പറഞ്ഞു.
Most Read: യശ്വന്ത് സിൻഹ പ്രതിപക്ഷത്തിന്റെ രാഷ്‌ട്രപതി സ്‌ഥാനാർഥി; ഔദ്യോഗിക പ്രഖ്യാപനമായി