കാസർഗോഡ്: സംസ്‌ഥാനത്ത് ബിജെപി ഏറ്റവുമധികം പ്രതീക്ഷ വെക്കുന്ന മഞ്ചേശ്വരം മണ്ഡലത്തിൽ കെ സുരേന്ദ്രനെ തന്നെ മൽസരിപ്പിക്കണമെന്ന് ആവശ്യം. പാര്‍ട്ടിയിലെ ഒരു വിഭാഗമാണ് ആവശ്യം ഉന്നയിച്ചിരിക്കുന്നത്.
മണ്ഡലത്തില്‍ കഴിഞ്ഞ തിരഞ്ഞെടുപ്പുകളില്‍ രണ്ടാം സ്‌ഥാനത്താണ് ബിജെപി. 2016ലെ തിരഞ്ഞെടുപ്പില്‍ ലീഗിന്റെ പിബി അബ്‌ദുല്‍ റസാഖ് 89 വോട്ടിന് മാത്രമാണ് കെ സുരേന്ദ്രനെ പരാജയപ്പെടുത്തിയത്. 2011ല്‍ സുരേന്ദ്രനെതിരെ അയ്യായിരത്തിലേറെ വോട്ടായിരുന്നു ഭൂരിപക്ഷം.
അതേസമയം ജില്ലാ നേതാക്കള്‍ തന്നെ ഇവിടെ മൽസരിക്കാനാണ് കൂടുതൽ സാധ്യത. ജില്ലാ പ്രസിഡണ്ട് കെ ശ്രീകാന്ത് ഉള്‍പ്പെടെ സ്‌ഥാനാര്‍ഥി പരിഗണനാ പട്ടികയിലുണ്ട്. നാല് ജില്ലകള്‍ ഉള്‍പ്പെടുന്ന വടക്കന്‍ മേഖല വൈസ് പ്രസിഡണ്ട് സതീഷ് ചന്ദ്ര ഭണ്ഡാരി, ബിജെപി മുന്‍ ജില്ലാ പ്രസിഡണ്ട് പി സുരേഷ്‌കുമാര്‍ ഷെട്ടി എന്നിവരെയും പരിഗണിച്ചേക്കാം.
സിറ്റിംഗ് എംഎല്‍എ എംസി കമറുദീന്‍ ഉള്‍പ്പെട്ട നിക്ഷേപ തട്ടിപ്പ് കേസും തദ്ദേശത്തില്‍ ലീഗ് കോട്ടകളിലെ തോല്‍വിയും ബിജെപിക്ക് പ്രതീക്ഷയാണ്. ഉറച്ച പാര്‍ട്ടി വോട്ടുകള്‍ക്കൊപ്പം മണ്ഡലത്തിലെ ഭാഷാ ന്യൂനപക്ഷ വോട്ടുകളും ചേരുമ്പോള്‍ വിജയം കൈവരിക്കാൻ ആകുമെന്ന് ബിജെപി കരുതുന്നു.
Malabar News: കരിപ്പൂരിൽ വീണ്ടും സ്വർണക്കടത്ത്; രണ്ട് പേർ പിടിയിൽ