പാലക്കാട്: അട്ടപ്പാടിയിലെ കാറ്റാടി ഭൂമി തട്ടിപ്പ് കേസിൽ വീണ്ടും അന്വേഷണം തുടങ്ങുന്നു. 12 വർഷത്തിന് ശേഷമാണ് സംഭവത്തിൽ അന്വേഷണം പുനരാരംഭിക്കുന്നത്. അതേസമയം, ഭൂമി തട്ടിപ്പ് കേസിൽ വിവിധ വകുപ്പുകളുടെ സംയുക്‌ത അന്വേഷണമാണ് നടക്കുക. റവന്യൂ, വനം, രജിസ്‌ട്രേഷൻ വകുപ്പുകളാണ് അന്വേഷണം നടത്തുക.
2008 ലാണ് വ്യാജ രേഖ ചമച്ച് അട്ടപ്പാടി കോട്ടത്തറയിലെ ആദിവാസി ഭൂമി കൈയ്യേറി കാറ്റാടികൾ സ്‌ഥാപിച്ചത്. 31 കാറ്റാടികളാണ് ഇവിടെ സ്‌ഥാപിച്ചത്. ഇപ്രകാരം കോട്ടത്തറ വില്ലേജിലെ 1275 ആം സർവേ നമ്പറിലെ 224 ഏക്കർ ഭൂമിയാണ് കാറ്റാടി കമ്പനികൾ അനധികൃതമായി തട്ടിയെടുത്തത്. 170 ഏക്കർ ആദിവാസി ഭൂമിയും, 50 ഏക്കറോളം വനഭൂമിയും കമ്പനികൾ തട്ടിയെടുത്തതായാണ് ആരോപണം.
സംഭവത്തിൽ ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷണവും നടക്കുന്നുണ്ട്. എന്നാൽ, വ്യാജ രേഖ ചമച്ച് ഭൂമി തട്ടിയെടുത്തത് കണ്ടെത്താൻ വിവിധ വകുപ്പുകളുടെ ആവശ്യം വന്നതോടെയാണ് സംയുക്‌ത സംഘത്തെ അന്വേഷണത്തിന് നിയോഗിച്ചത്. കൈയ്യേറ്റം ചെയ്‌ത മുഴുവൻ ഭൂമിയും തിരിച്ചുപിടിക്കണമെന്ന ആവശ്യമാണ് ഇപ്പോൾ ഉയരുന്നത്.
അതേസമയം, കാറ്റാടി കമ്പനികളുടെ പ്രവർത്തനം തുടങ്ങി 12 വർഷത്തിന് ശേഷമാണ് സംഭവത്തിൽ തുടരന്വേഷണം നടക്കുന്നത്. കൈയ്യേറ്റം സംബന്ധിച്ച് എത്രയും പെട്ടെന്ന് അന്വേഷണം നടത്തി റിപ്പോർട് സമർപ്പിക്കാനാണ് വിവിധ വകുപ്പുകൾക്ക് നൽകിയ നിർദ്ദേശം.
Read Also: നിപ ഉറവിടം; വവ്വാലുകൾ പിടികൂടാൻ വിദഗ്‌ധ സംഘം കെണിയൊരുക്കി