തിരുവനന്തപുരം: നിയമസഭയിൽ ആസൂത്രിത സംഘർഷത്തിന് ഭരണപക്ഷം ശ്രമിച്ചതായി പ്രതിപക്ഷ നേതാവ് വിഡിസതീശന്റെ ആരോപണം. മനഃപൂർവം സംഘർഷമുണ്ടാക്കാനായി പ്രകോപനപരമായ മുദ്രാവാക്യം വിളിച്ചു. സഭാ നടപടികൾ സ്‌തംഭിപ്പിച്ചത് ഈ ലക്ഷ്യത്തോടെ ആയിരുന്നു എന്നും അദ്ദേഹം ആരോപിച്ചു.
ഇന്നലെ വയനാട്ടിലും സിപിഎം പ്രകോപനമുണ്ടാക്കി. മുഖ്യമന്ത്രിയുടെ ഓഫിസിന്റെ അറിവോടെയാണ് രാഹുൽ ഗാന്ധി എംപിയുടെ ഓഫിസ് ആക്രമിച്ചത്. ആ സംഭവത്തിൽ ആരോഗ്യമന്ത്രിയുടെ പേഴ്‌സണൽ സ്‌റ്റാഫ് അംഗമായിരുന്ന അവിഷിത്തിനെ ഇതുവരെ പ്രതി ചേർത്തിട്ടില്ല. സംഘർമുണ്ടാക്കിയവരെ സംരക്ഷിക്കുകയാണ്. കോടിയേരി ബാലകൃഷ്‌ണൻ പോലീസിനെ വിരട്ടുകയാണെന്നും സതീശൻ പറഞ്ഞു.
മാദ്ധ്യമ സ്വാതന്ത്ര്യത്തിനും സഭാ സ്വാതന്ത്ര്യത്തിനും എതിരായ നിലപാടാണ് സർക്കാർ നിയമസഭയിൽ സ്വീകരിക്കുന്നത്. മീഡിയ റൂമിൽ പോലും മാദ്ധ്യമങ്ങളെ കയറ്റുന്നില്ല. പ്രതിപക്ഷ പ്രതിഷേധം സഭാ ടിവി സെൻസർ ചെയ്യുന്നു. ഇത് സ്‌പീക്കറുടെ ശ്രദ്ധയിൽപ്പെടുത്തും. ‘മോദി ശൈലി’ കേരളത്തിൽ പറ്റില്ല. മന്ത്രിമാർ വരെ മുദാവാക്യം വിളിച്ചു. നടുത്തളത്തിൽ ഇറങ്ങുകയെന്നത് പ്രതിപക്ഷ അവകാശമാണെന്നും ഞങ്ങളാരും സ്‌പീക്കറുടെ കസേര എടുത്ത് എറിഞ്ഞിട്ടില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
രാഹുൽ ഗാന്ധിയുടെ ഓഫിസിൽ ആക്രമണം നടത്തിയവർ അവിടെ പ്രസംഗവും നടത്തിയതിന് ശേഷമാണ് പോലീസ് ഇടപെട്ടത്. ഡിവൈഎസ്‌പിക്ക് ആരോ നിർദ്ദേശം നൽകി. അതിന് ശേഷം പോലീസുകാർ കോൺഗ്രസുകാരെ അടിച്ചെന്നും സതീശൻ ആരോപിച്ചു. മൂന്ന് സംഘങ്ങളാണ് രാഹുൽ ഗാന്ധിയുടെ ഓഫിസിൽ കയറിയതെന്നും വിഡി സതീശൻ പറഞ്ഞു.
കേന്ദ്ര ഏജൻസിയുടെ അന്വേഷണത്തിൽ നിന്ന് രക്ഷപ്പെടാനാണ് മുഖ്യമന്ത്രിയുടെ ശ്രമം. ഗാന്ധി ഘാതകരായ സംഘപരിവാറിനേക്കാൾ വലിയ ഗാന്ധി നിന്ദയാണ് സിപിഎം കാണിക്കുന്നതെന്നും വിഡി സതീശൻ ആരോപിച്ചു.
Most Read: യുവനടിയെ പീഡിപ്പിച്ച കേസ്; വിജയ് ബാബുവിന്റെ ചോദ്യം ചെയ്യൽ ആരംഭിച്ചു