കൊച്ചി: വീട്ടിൽ അതിക്രമിച്ച് കയറി ഉറങ്ങിക്കിടന്ന ഏഴ് വയസുകാരിയെ കൊല്ലാൻ ശ്രമം. കൊച്ചി അയ്യപ്പൻകാവിൽ വെള്ളിയാഴ്‌ച വൈകിട്ട് ആറ് മണിയോടെയാണ് സംഭവം. കുട്ടിയെ കൊല്ലാൻ ശ്രമിച്ച കേസിൽ തമിഴ്നാട് സ്വദേശിയും തൃശൂർ ഒല്ലൂർ വിഎംവി അനാഥാലയത്തിലെ അന്തേവാസിയുമായ അബൂബക്കർ സിദ്ദിഖിനെ പോലീസ് അറസ്‌റ്റ് ചെയ്‌തിട്ടുണ്ട്.
അയ്യപ്പൻകാവിൽ വാടകക്ക് താമസിക്കുന്ന തെലങ്കാന സ്വദേശിനിയുടെ ഏഴ് വയസുകാരിയായ മകളെയാണ് ഇയാൾ കൊല്ലാൻ ശ്രമിച്ചത്. സംഭവ ദിവസം കുട്ടിയുടെ അമ്മയും 12 വയസുകാരിയായ സഹോദരിയും മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. ആക്രമി പാഞ്ഞടുത്ത് വരുന്നത് കണ്ട യുവതി 12 വയസുകാരിയായ മൂത്ത മകളെയും കൂട്ടി നിലവിളിച്ചുകൊണ്ട് പുറത്തേക്കോടുകയായിരുന്നു.
ഇതോടെ അക്രമി വീടിനുള്ളിലേക്ക് കയറി. പിന്നീട് ഏഴ് വയസുകാരി ഉറങ്ങിക്കിടന്ന മുറിയിൽ കയറി അബൂബക്കർ വാതിലടച്ചു. തുടർന്ന് കുട്ടിയെ വലിച്ചിഴച്ച് കുളിമുറിയിൽ എത്തിച്ച് ബക്കറ്റിൽ പലതവണ തല മുക്കിപ്പിടിച്ചു. അബൂബക്കറിന്റെ കൈയിൽ കുട്ടി ശക്‌തിയായി കടിച്ചതോടെ ഇയാൾ പിടിവിട്ടു. എന്നാൽ, കുട്ടിയുടെ ബോധം അപ്പോഴേക്കും പോയിരുന്നു.
കരച്ചിൽ കേട്ട് നാട്ടുകാർ ഓടിക്കൂടിയതോടെ അബൂബക്കർ വാതിൽ തുറന്ന് പുറത്തേക്ക് വന്നു. തുടർന്ന് നാട്ടുകാർ ഇയാളെ പിടികൂടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. ഇയാൾ തിരുവനന്തപുരം മാനസികാരോഗ്യ ആശുപത്രിയിൽ ചികിൽസയിൽ ആയിരുന്നുവെന്ന് പോലീസ് പറയുന്നു. നഗരത്തിലൂടെ അലഞ്ഞു നടക്കുന്നതിനിടെയാണ് ഇയാൾ വീട്ടിൽ കയറി ആക്രമണം നടത്തിയത്. കുട്ടിയുടെ കഴുത്തിന് പരിക്കേറ്റിട്ടുണ്ട്.
Most Read: ധോണിയിൽ കാട്ടാനയെ തുരത്താൻ കുങ്കിയാനയെ ഉപയോഗിച്ചുള്ള ശ്രമങ്ങൾ തുടരുന്നു