വയനാട്: കണ്ണങ്കോട് കോളനിയിലെ ആദിവാസി യുവാവിനെ കള്ളക്കേസിൽ കുടുക്കാൻ ശ്രമിച്ച സംഭവത്തിൽ പ്രതിഷേധം ശക്‌തം. സംഭവത്തിൽ ആരോപണ വിധേയനായ വനംവകുപ്പ് ഉദ്യോഗസ്‌ഥനെതിരെ നടപടി എടുക്കാൻ വൈകുന്നതിൽ പ്രതിഷേധിച്ചാണ് നാട്ടുകാർ രംഗത്തെത്തിയിരിക്കുന്നത്. കഴിഞ്ഞ ഓഗസ്‌റ്റ് 28ന് ആയിരുന്നു കേസിനാസ്‌പദമായ സംഭവം നടന്നത്. സുഭാഷിന്റെ ജീപ്പിൽ നിന്ന് ചാക്കിൽ കെട്ടിയ നിലയിൽ ചന്ദനത്തടികൾ കണ്ടെത്തുകയായിരുന്നു.
പാഴൂർ ഫോറസ്‌റ്റ് ഓഫിസ് ഉദ്യോഗസ്‌ഥരാണ് സുഭാഷിന്റെ ജീപ്പിൽ നിന്ന് 20 കിലോയോളം തൂക്കമുള്ള ചന്ദനത്തടികൾ കണ്ടെത്തിയത്. സുബാഷ് കുറ്റം നിഷേധിച്ചിരുന്നു. വീട്ടിലേക്ക് കൊണ്ടുപോകാൻ സാധിക്കാത്തതിനാൽ അയൽവീട്ടിലാണ് ജീപ്പ് നിർത്തിയിടാറുള്ളതെന്നും തടികൾ ആരോ മനഃപൂർവം തന്റെ ജീപ്പിൽ കൊണ്ടുവെച്ചതാണെന്നും സുബാഷ് പറഞ്ഞിരുന്നു. എന്നാൽ, അധികൃതർ സുഭാഷിന്റെ വാദം നിഷേധിച്ച് യുവാവിനെ കസ്‌റ്റഡിയിൽ എടുക്കുകയായിരുന്നു. യുവാവിനെ കസ്‌റ്റഡിയിൽ എടുത്തതോടെ നാട്ടുകാർ ഒന്നടങ്കം പഴൂരിലെ വനംവകുപ്പ് ഓഫീസിലെത്തി പ്രതിഷേധിച്ചിരുന്നു.
തുടർന്ന്, പ്രാദേശിക നേതാക്കളുമായി ഉന്നത ഉദ്യോഗസ്‌ഥർ നടത്തിയ ചർച്ചയുടെ അടിസ്‌ഥാനത്തിൽ സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി. ഇതിനിടെ ചന്ദനം മോഷ്‌ടിച്ച് കടത്തിയ നൂൽപ്പുഴ ഞണ്ടംകൊല്ലി കോളനിയിലെ കുട്ടൻ പിടിയിലായി. ഇയാളെ ചോദ്യം ചെയ്‌തപ്പോഴാണ് തോട്ടാമൂല ഫോറസ്‌റ്റ് സ്‌റ്റേഷനിലെ ബീറ്റ് ഓഫിസറായിരുന്ന സിഎസ് വേണുവിന്റെ നിർദ്ദേശ പ്രകാരമാണ് കുറ്റം ചെയ്‌തതെന്ന് പ്രതി സമ്മതിച്ചത്. ബീറ്റ് ഓഫിസറുടെ നിർദ്ദേശപ്രകാരം താൻ ചന്ദനം മുറിച്ചു സുഭാഷിന്റെ വാഹനത്തിൽ ഒളിപ്പിച്ചു വെക്കുകയായിരുന്നെന്ന് പ്രതി മൊഴി നൽകിയിരുന്നു.
മൊഴിയുടെ അടിസ്‌ഥാനത്തിൽ ബീറ്റ് ഓഫിസർക്കെതിരെ വകുപ്പുതല നടപടികൾ ആരംഭിക്കുമെന്ന് ഉന്നത ഉദ്യോഗസ്‌ഥർ പറഞ്ഞിരുന്നു. എന്നാൽ, സംഭവം നടന്ന് ആഴ്‌ചകൾ കഴിഞ്ഞിട്ടും നടപടിയായില്ല. ആരോപണ വിധേയനായ ഓഫിസർ ഇപ്പോൾ താമരശ്ശേരി റേഞ്ചിന് കീഴിലെ ഫോറസ്‌റ്റ് ഓഫീസറാണ്. അതേസമയം, വേണുവിന് സുഭാഷിനോടുള്ള മുൻവൈരാഗ്യം തീർക്കാനാണ് കള്ളക്കേസിൽ കുടുക്കിയതെന്ന് അന്വേഷണ വിഭാഗത്തിന് മനസിലായിട്ടുണ്ട്. ഫ്ളൈയിങ് സ്‌ക്വാഡിന്റെ അന്വേഷണ റിപ്പോർട് പരിശോധിച്ച് ഉടൻ നടപടി ആരംഭിക്കുമെന്നാണ് സൂചന.
Read Also: നിപ; മലപ്പുറത്ത് നിരീക്ഷണത്തിൽ ഉള്ളവരുടെ ആരോഗ്യനില തൃപ്‌തികരം