കൊച്ചി: ആലപ്പുഴയിലെ ഹരിപ്പാട് ആരോഗ്യ പ്രവർത്തകയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച സംഭവത്തിൽ ആശങ്ക രേഖപ്പെടുത്തി ഹൈക്കോടതി. ഇനിയും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ കർശന നടപടി വേണമെന്ന് ജസ്‌റ്റിസ് ദേവൻ രാമചന്ദ്രൻ അറിയിച്ചു. കേസിലെ പ്രതികളെ ഉടൻ അറസ്‌റ്റ് ചെയ്യുമെന്ന് ഡിജിപി അനിൽ കാന്ത് അറിയിച്ചു.
തിങ്കളാഴ്‌ച അർധരാത്രി തൃക്കുന്നപ്പുഴ പാനൂരിന് സമീപമാണ് സംഭവം. ഡ്യൂട്ടി കഴിഞ്ഞ് മടങ്ങിയ ആരോഗ്യപ്രവർത്തകയെ തട്ടിക്കൊണ്ടു പോകാനായിരുന്നു ശ്രമം. വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ആരോഗ്യ പ്രവർത്തക സുബിനയെയാണ് ബൈക്കിലെത്തിയ രണ്ട് പേർ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്. ഇതിനിടെ പട്രോളിംഗിനെത്തിയ പോലീസുകാരെ കണ്ട് അക്രമികൾ ഓടി രക്ഷപ്പെട്ടു. പ്രതികൾക്ക് വേണ്ടിയുള്ള അന്വേഷണം പോലീസ് ഊർജിതമാക്കിയിട്ടുണ്ട്.
സംഭവത്തിൽ സംസ്‌ഥാന മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസ് എടുത്തു. രണ്ടാഴ്‌ചക്കകം റിപ്പോർട് സമർപ്പിക്കാൻ പോലീസ് മേധാവിക്ക് നിർദ്ദേശം നൽകി. അതേസമയം, സംഭവത്തിൽ പോലീസിനെതിരെ യുവതിയുടെ ഭർത്താവ് രംഗത്തെത്തി. പോലീസിന്റെ കൺമുന്നിൽ വച്ച് അക്രമം നടന്നിട്ടും കൃത്യമായി ഇടപെട്ടില്ലെന്ന് ഭർത്താവ് ആരോപിച്ചു.
Most Read: പിങ്ക് പോലീസ് പരസ്യവിചാരണ; കർശന നടപടി വേണമെന്ന് പട്ടികജാതി കമ്മീഷൻ