കൊല്ലം: മൊബൈൽ ഫോൺ മോഷ്‌ടിച്ചെന്നാരോപിച്ച് ആറ്റിങ്ങലിൽ പിങ്ക് പോലീസ് ഉദ്യോഗസ്‌ഥ രജിത എട്ടുവയസുകാരിയെയും പിതാവിനെയും പരസ്യ വിചാരണ നടത്തിയ കേസിൽ പോലീസ് ഉദ്യോഗസ്‌ഥക്കെതിരെ കർശന നടപടി വേണമെന്ന് പട്ടികജാതി കമ്മീഷൻ. സംഭവത്തിൽ റിപ്പോർട് ഉടൻ ഡിജിപിക്ക് നൽകും.
പോലീസ് ഉദ്യോഗസ്‌ഥയെ ന്യായീകരിച്ചാണ് പോലീസ് പട്ടികജാതി കമ്മീഷന് റിപ്പോർട് നൽകിയത്. ഗുരുതര തെറ്റുകളൊന്നും രജിത ചെയ്‌തിട്ടില്ലെന്നും ജാഗ്രതക്കുറവ് മാത്രമാണ് ഉണ്ടായതെന്നുമാണ് റിപ്പോർട്ടിലുള്ളത്. സംഭവത്തിന് പിന്നാലെ ഉദ്യോഗസ്‌ഥയെ കൊല്ലത്തേക്ക് സ്‌ഥലം മാറ്റിയതായും റിപ്പോർട്ടിൽ പറയുന്നു.
നേരത്തെ സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് മോഷണക്കുറ്റം ആരോപിക്കപ്പെട്ട ജയചന്ദ്രൻ മനുഷ്യാവകാശ കമ്മീഷനും പട്ടികജാതി ക്ഷേമ കമ്മീഷനും പരാതി നൽകിയിരുന്നു.
ആറ്റിങ്ങലിൽ വെച്ചാണ് എട്ട് വയസുകാരിക്കും പിതാവിനും പിങ്ക് പോലീസിൽ നിന്ന് ദുരനുഭവമുണ്ടായത്. തന്റെ മൊബൈൽ മോഷ്‌ടിച്ചു എന്നാരോപിച്ച് ജയചന്ദ്രനെയും മകളെയും പോലീസ് ഉദ്യോഗസ്‌ഥയായ രജിത പരസ്യമായി വിചാരണ ചെയ്യുകയായിരുന്നു. താൻ മോഷ്‌ടിച്ചിട്ടില്ലെന്ന് ജയചന്ദ്രൻ ആവർത്തിച്ച് പറഞ്ഞിട്ടും ഇവർ വിചാരണ തുടരുകയായിരുന്നു.
പിന്നാലെ പോലീസ് വാഹനത്തിലെ ബാഗിൽ നിന്നും മൊബൈൽ കിട്ടിയിട്ടും സ്വന്തം നിലപാട് ന്യായീകരിക്കുകയായിരുന്നു ഉദ്യോഗസ്‌ഥ. ഇതിന്റെ വീഡിയോയും പുറത്തുവന്നിരുന്നു.
സംഭവത്തിൽ അന്വേഷണം നടത്തിയ ആറ്റിങ്ങൽ ഡിവൈഎസ്‌പി നൽകിയ റിപ്പോർട്ടിൽ രജിത അപമര്യാദയായി പെരുമാറിയിട്ടില്ലെന്നാണ് പറയുന്നത്. തുടർന്ന് രജിതക്കെതിരായ നടപടി നല്ല നടപ്പ് പരിശീലനത്തിൽ ഒതുക്കി. ഇതോടെ വിചാരണ നേരിട്ട ജയചന്ദ്രന്‍ മകളുമായി ഡിജിപിയെ കാണുകയും പിന്നാലെ ഐജിക്ക് അന്വേഷണ ചുമതല നൽകുകയും ആയിരുന്നു.
അതേസമയം പോലീസ് ഉദ്യോഗസ്‌ഥയിൽ നിന്ന് മോശം പെരുമാറ്റം നേരിട്ട പെൺകുട്ടിക്ക് ജില്ലാ ശിശു വികസനസമിതി കൗൺസിലിംഗ് നൽകിയിട്ടുണ്ട്.
Most Read: ചികിൽസിക്കാൻ എന്തിനാണ് മതം ചോദിക്കുന്നത്? ഖാലിദ് റഹ്‌മാൻ