ഇടുക്കി: നെടുങ്കണ്ടം തൂക്കുപാലത്ത് വയോധികയെ പെട്രോൾ ഒഴിച്ച് തീകൊളുത്തി കൊല്ലാൻ ശ്രമം. നെടുങ്കണ്ടം പഞ്ചായത്ത് അംഗത്തിന്റെ നേതൃത്വത്തിലാണ് ആക്രമണം നടന്നത്. സംഭവത്തിൽ രണ്ട് പേരെ പോലീസ് കസ്‌റ്റഡിയിലെടുത്തു.
തൂക്കുപാലം പ്രകാശ്‌ഗ്രാം മിനു നിവാസ് ശശിധരൻ പിള്ളയുടെ കുടുംബത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്. ഇന്ന് രാവിലെ 7.20ഓടെ ആയിരുന്നു സംഭവം. സിപിഐ നേതാവും നെടുങ്കണ്ടം ഗ്രാമ പഞ്ചായത്ത് അംഗവുമായ അജീഷ് മുത്തുകുന്നേലിന്റെയും ശൂലപാറ സ്വദേശി ബിജുവിന്റെയും നേതൃത്വത്തിലുള്ള സംഘമാണ് ആക്രമണം നടത്തിയത്.
ശശിധരൻ പിള്ളയുടെ കടയിലേക്ക് അതിക്രമിച്ചു കയറിയ സംഘം ഇദ്ദേഹത്തിന്റെ ഭാര്യ തങ്കമണിയെ മർദ്ദിച്ചു. തുടർന്ന് പെട്രോൾ ഒഴിച്ച് തീ കൊളുത്താൻ ശ്രമിച്ചപ്പോൾ ഇവർ ഓടി രക്ഷപ്പെടുകയായിരുന്നു. തുടർന്ന് കട അടിച്ചു തകർക്കുകയും തീയിടുകയും ചെയ്‌തു. സമീപത്തുള്ള വീട്ടിൽ എത്തിയും അക്രമി സംഘം ഭീഷണി മുഴക്കി. ശശിധരൻ പിള്ളയുടെ കടയിലെ സാധനങ്ങൾ പൂർണമായും കത്തിനശിച്ചു.
സമൂഹ മാദ്ധ്യമത്തിൽ കമന്റിട്ടതിനെ ചൊല്ലി കേസിലെ പ്രതിയായ ബിജു ഏതാനും ദിവസം മുൻപ് ശശിധരന്റെ കടയ്‌ക്കുള്ളിൽ വെച്ച് മറ്റൊരാളുമായി വാക്കുതർക്കത്തിൽ ഏർപ്പെട്ടിരുന്നു. തടയാനെത്തിയ ശശിധരൻ പിള്ളയെ ബിജു മർദ്ദിക്കുകയും ചെയ്‌തിരുന്നു. ഇതിന്റെ തുടർച്ചയായിട്ടാണ് ആക്രമണം നടന്നതെന്നാണ് പോലീസ് പറയുന്നത്. കട്ടപ്പന ഡിവൈഎസ്‌പി, നെടുങ്കണ്ടം സിഐ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം ആരംഭിച്ചു. മർദ്ദനമേറ്റ തങ്കമണി തൂക്കുപാലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലാണ്.
Also Read: എസ്ഐ ആനി ശിവയെ അപമാനിച്ച് ഫേസ്ബുക് പോസ്‌റ്റ്; അഭിഭാഷകയ്‌ക്ക് എതിരെ കേസ്