കോഴിക്കോട്: ഫറോക്കിലെ അറിയപ്പെടുന്ന ഓട് വ്യവസായ ശാല അടച്ചു പൂട്ടാനുള്ള മാനേജ്മെന്റിന്റെ നീക്കത്തിനെതിരെ തൊഴിലാളികൾ പ്രക്ഷോഭത്തിലേക്ക്. സ്‌റ്റാൻഡേർഡ് ടൈൽ ആൻഡ് ക്ളേ വർക്‌സ് എന്ന ഓട് കമ്പനിയാണ് ഓഗസ്‌റ്റ് ഒന്ന് മുതൽ അടച്ചു പൂട്ടാൻ മാനേജ്‌മെന്റിന്റെ തീരുമാനം. തീരുമാനത്തിൽ നിന്ന് മാനേജ്‌മെന്റ് പിൻമാറണമെന്ന് തൊഴിലാളികളുടെ കൺവെൻഷൻ ആവശ്യപ്പെട്ടു.
സുതാര്യമായ നടപടി ക്രമങ്ങൾ പാലിച്ച് കമ്പനി വിൽക്കാനാണ് ഷെയർ ഉടമകൾ ശ്രമിക്കുന്നത്. നൂറ്കണക്കിന് തൊഴിലാളികൾ ചേർന്ന് വളർത്തി കൊണ്ടുവന്ന കമ്പനിയാണിത്. കമ്പനി പൂട്ടിയാൽ സ്‌ഥാപനത്തെ ആശ്രയിച്ച് ജീവിക്കുന്ന നിരവധി ആളുകളുടെ തൊഴിലും മറ്റ് ആനുകൂല്യങ്ങളും ഇല്ലാതാകും. ഇതിനെതിരെയാണ് തൊഴിലാളികൾ പ്രതിഷേധവുമായി രംഗത്ത് എത്തിയിരിക്കുന്നത്.
ഓഗസ്‌റ്റ് ഒന്നിന് കമ്പനി പൂട്ടിയാൽ ഇരുന്നൂറോളം തൊഴിലാളികളും അവരുടെ കുടുംബവും പട്ടിണിയിലാകും. നിലവിൽ കമ്പനി പൂട്ടിയിട്ടിരിക്കുകയാണ്. കമ്പനിയുടെ വിൽപന നടക്കുന്നത് വരെ തുറന്ന് പ്രവർത്തിക്കുകയോ തൊഴിലാളികൾക്ക് ലേ ഓഫ് വേതനം അനുവദിക്കുകയോ ചെയ്യണമെന്നും കൺവെൻഷൻ ആവശ്യപ്പെട്ടു.
കൺവെൻഷൻ ചുമട്ടു തൊഴിലാളി യൂണിയൻ സിഐടിയു ജില്ലാ വൈസ് പ്രസിഡണ്ട് ടി മൊയ്‌തീൻ കോയ ഉൽഘാടനം ചെയ്‌തു. തീരുമാനത്തിൽ നിന്ന് കമ്പനി ഉടമകൾ പിൻമാറിയില്ലെങ്കിൽ ശക്‌തമായ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്ന് തൊഴിലാളികൾ പറഞ്ഞു.
Read Also: രാജ്യത്തെ കോവിഡ് കേസുകളിൽ 80 ശതമാനവും 6 സംസ്‌ഥാനങ്ങളിൽ നിന്ന്; പ്രധാനമന്ത്രി