ലഖ്‌നൗ: ലഖിംപൂർ ഖേരി വിഷയത്തിൽ വീണ്ടും ബിജെപിയെ തള്ളി എംപി വരുൺ ഗാന്ധി. ലഖിംപൂർ വിഷയം ഹിന്ദു- സിഖ് യുദ്ധമായി ചിത്രീകരിക്കാനുള്ള ശ്രമം നടക്കുന്നുണ്ടെന്നും സ്വന്തം നേട്ടത്തിനു വേണ്ടി ഇത്തരം വില കുറഞ്ഞ രാഷ്‌ട്രീയം കളിക്കരുതെന്നും ബിജെപി എംപി വരുൺ ഗാന്ധി ആവശ്യപ്പെട്ടു. ട്വിറ്ററിലാണ് എംപിയുടെ പ്രതികരണം.
‘ലഖിംപൂർ ഖേരി വിഷയം ഹിന്ദു- സിഖ് യുദ്ധമാക്കി മാറ്റാനുള്ള ശ്രമങ്ങൾ നടക്കുന്നു. ഇത് അധാർമികവും വസ്‌തുതാ വിരുദ്ധവുമാണ് എന്നു മാത്രമല്ല, അപകടകരവുമാണ്. തലമുറകളെടുത്ത് ഉണങ്ങിയ മുറിവുകൾ വീണ്ടും തുറക്കാനേ ഇതുപകരിക്കൂ. ദേശീയ ഐക്യത്തിനു മുകളിൽ വില കുറഞ്ഞ രാഷ്‌ട്രീയം കളിക്കരുത്’- എന്നായിരുന്നു വരുൺ ഗാന്ധിയുടെ ട്വീറ്റ്.
വിഷയത്തിൽ നേരത്തെയും കർഷകർക്ക് അനുകൂലമായ നിലപാട് സ്വീകരിച്ച നേതാവാണ് വരുൺ. കർഷകർക്ക് മേൽ വാഹനമിടിച്ചു കയറ്റുന്ന രണ്ട് വീഡിയോ ദൃശ്യങ്ങൾ വരുൺ ട്വിറ്ററിൽ പങ്കുവെച്ചിരുന്നു. വീഡിയോ സുവ്യക്‌തമാണ് എന്നും പ്രതിഷേധക്കാരെ കൊല ചെയ്‌ത് നിശബ്‌ദമാക്കാനാകില്ല എന്നും അദ്ദേഹം കുറിച്ചിരുന്നു. പ്രതി ആശിഷ് മിശ്രയെ പ്രതിക്കൂട്ടിൽ നിർത്തുന്നതായിരുന്നു വരുൺ പങ്കുവെച്ച വീഡിയോകൾ.
ഈ വീഡിയോകൾ പങ്കുവെച്ചതിന് പിന്നാലെ ബിജെപി ദേശീയ നിർവാഹക സമിതിയിൽ നിന്ന് വരുൺ ഗാന്ധിയെ ഒഴിവാക്കിയിരുന്നു. അമ്മ മേനകാ ഗാന്ധിക്കും പുന:സംഘടനയിൽ ഇടം കിട്ടിയില്ല.
Malabar News: താനൂരിൽ 16 ലക്ഷം രൂപയുടെ കുഴൽപ്പണവുമായി ഒരാൾ പിടിയിൽ