കാസർഗോഡ്: കാഞ്ഞങ്ങാട് കല്ലൂരാവിൽ ഡിവൈഎഫ്ഐ പ്രവർത്തകൻ ഔഫ് അബ്‌ദുൾ റഹ്‌മാൻ കൊല്ലപ്പെട്ട കേസിന്റെ അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറി. കേസിൽ പോലീസ് കസ്‌റ്റഡിയിൽ എടുത്ത യൂത്ത് ലീഗ് കാഞ്ഞങ്ങാട് മുനിസിപ്പൽ സെക്രട്ടറി ഇർഷാദ്, യൂത്ത് ലീഗ് പ്രവർത്തകരായ ആഷിർ, ഹസൻ എന്നിവരുടെ അറസ്‌റ്റ് ഇന്ന് രേഖപ്പെടുത്തും. ഇർഷാദിനെ സംഘടനയിൽ നിന്ന് പുറത്താക്കിയിട്ടുണ്ട്.
കൃത്യം നടത്തിയത് താനാണെന്ന് കേസിലെ മുഖ്യപ്രതി ഇർഷാദ് സമ്മതിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. കൊലപാതകത്തിൽ മൂന്ന് പേർ മാത്രമാണ് പങ്കാളികളായതെന്നും ഇന്നലെ കസ്‌റ്റഡിയിൽ എടുത്ത ഇസഹാഖിന് കൃത്യത്തിൽ പങ്കില്ലെന്നും പോലീസ് വ്യക്‌തമാക്കി.
ഔഫിനെ കുത്തിവീഴ്‌ത്തിയത് ഇർഷാദാണെന്ന് ഇസഹാഖ് മൊഴി നൽകിയിരുന്നു. കുത്തേറ്റ് ഹൃദയധമനി തകര്‍ന്ന് രക്‌തം വാര്‍ന്നാണ് ഔഫ് അബ്‌ദുൾ റഹ്‌മാൻ മരണപ്പെട്ടത്. നെഞ്ചില്‍ വലതുഭാഗത്തായി എട്ട് സെന്റിമീറ്റര്‍ ആഴത്തിലുള്ള കുത്തേറ്റതാണ് മരണ കാരണമെന്നാണ് പോസ്‌റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.
Also Read: കോവിഡ് ജനിതകമാറ്റം; സംസ്‌ഥാനത്ത് കര്‍ശന ജാഗ്രത, പരിശോധന ശക്‌തം