തിരുവനന്തപുരം : ജനിതകമാറ്റം സംഭവിച്ച കോവിഡ് വൈറസിന്റെ വ്യാപനം മിക്ക ലോകരാജ്യങ്ങളിലും റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ കേരളത്തിലും പരിശോധന കര്‍ശനമാക്കാന്‍ തീരുമാനിച്ച് ആരോഗ്യവകുപ്പ്. കഴിഞ്ഞ 14 ദിവസങ്ങള്‍ക്ക് മുന്‍പ് മുതല്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നും കേരളത്തിലെത്തിയ ആളുകളില്‍ പരിശോധന കര്‍ശനമാക്കാന്‍ അധികൃതര്‍ തീരുമാനിച്ചിട്ടുണ്ട്. ഇനി മുതല്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് കോവിഡ് ആര്‍ടിപിസിആര്‍ പരിശോധന നടത്തിയ ശേഷം ജനിതകമാറ്റം സംഭവിച്ച വൈറസ് തന്നെയാണോ എന്ന കാര്യത്തില്‍ ഉറപ്പ് വരുത്തും. ഇതിനായി സാംപിളുകള്‍ പൂനെ വൈറോളജി ലാബിലേക്കയച്ച് പരിശോധന നടത്തുമെന്നും അധികൃതര്‍ വ്യക്‌തമാക്കിയിട്ടുണ്ട്.
70 ശതമാനത്തില്‍ അധികം വ്യാപന ശേഷിയുള്ള വൈറസാണ് പുതുതായി ജനിതകമാറ്റം സംഭവിച്ച് വ്യാപിക്കുന്നത്. കേരളം പോലെ ജനസാന്ദ്രതയുള്ള സംസ്‌ഥാനത്ത് ഈ വൈറസെത്തിയാല്‍ ഗുരുതരമായ പ്രതിസന്ധിയായിരിക്കും ഉണ്ടാവുകയെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കി. വലിയ തോതില്‍ വ്യാപനം ഉണ്ടാകാന്‍ ജനിതകമാറ്റം സംഭവിച്ച വൈറസ് കാരണമാകും. അതിനാല്‍ തന്നെ വലിയ തോതിലുള്ള പ്രതിരോധമാര്‍ഗങ്ങളാണ് അധികൃതര്‍ സ്വീകരിക്കുന്നത്. വിമാനത്താവളങ്ങളിലും, തുറമുഖങ്ങളിലും പരിശോധനക്കായി പ്രത്യേക കിയോസ്‌കുകള്‍ സ്‌ഥാപിച്ചിട്ടുണ്ട്.
കേരളത്തിലെത്തുന്ന ആളുകളെ അപ്പോള്‍ തന്നെ പരിശോധനക്ക് വിധേയരാക്കും. തുടര്‍ന്ന് 14 ദിവസം ഇവര്‍ നിരീക്ഷണത്തില്‍ കഴിയണം. നിരീക്ഷണ കാലയളവിന് ശേഷം രോഗലക്ഷണങ്ങള്‍ ഇല്ലെങ്കില്‍ ഇവര്‍ക്ക് നിരീക്ഷണം അവസാനിപ്പിക്കാവുന്നതാണ്. നിലവില്‍ സംസ്‌ഥാനത്ത് കഴിഞ്ഞ 9ആം തീയതി മുതല്‍ 23ആം തീയതി വരെ യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നെത്തിയ ആളുകളെ കണ്ടെത്തി പരിശോധനക്ക് വിധേയരാക്കുകയാണ്. ഒപ്പം തന്നെ ക്രിസ്‌മസ്-പുതുവൽസര ആഘോഷങ്ങള്‍ കൂടി പൂര്‍ത്തിയാകുന്ന സാഹചര്യത്തില്‍ സംസ്‌ഥാനത്ത് രോഗവ്യാപനം കൂടാനുള്ള സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ കൂടുതല്‍ ആശുപത്രികളും, പ്രാഥമിക ചികില്‍സാ കേന്ദ്രങ്ങളും സജ്‌ജമാക്കുന്നതിനും ആരോഗ്യവകുപ്പ് മുന്‍തൂക്കം നല്‍കുന്നുണ്ട്.
Read also : കാർഷിക നിയമങ്ങൾക്ക് പിന്തുണയില്ല; മക്കൾ നീതി മയ്യം വൈസ് പ്രസിഡണ്ട് പാർട്ടി വിട്ടു