ചെന്നൈ: നടൻ കമൽ ഹാസന്റെ മക്കൾ നീതി മയ്യം വൈസ് പ്രസിഡണ്ട് എ അരുണാചലം പാർട്ടി വിട്ട് ബിജെപിയിൽ ചേർന്നു. തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ അരുണാചലത്തിന്റെ ചുവടുമാറ്റം കമലിന്റെ പാർട്ടിക്ക് തിരിച്ചടി ആയിരിക്കുകയാണ്. കമൽ ഹാസന്റെ നേതൃത്വത്തിൽ പ്രചാരണ പ്രവർത്തനങ്ങൾ പുരോഗമിക്കവെയാണ് പാർട്ടി സ്‌ഥാപക നേതാക്കളിൽ ഒരാളായ അരുണാചലം ബിജെപിയിലേക്ക് മാറിയത്.
കേന്ദ്രസർക്കാർ നടപ്പാക്കിയ പുതിയ കാർഷിക നിയമങ്ങളെ പിന്തുണക്കാൻ കമൽ ഹാസനും മക്കൾ നീതി മയ്യവും തയാറാകാതിരുന്ന സാഹചര്യത്തിലാണ് താൻ പാർട്ടി വിട്ടതെന്ന് അരുണാചലം പ്രതികരിച്ചു. ‘പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും ചേർന്ന് രൂപം നൽകിയ കാർഷിക നിയമങ്ങളുടെ ഗുണം കർഷക കുടുംബത്തിൽ നിന്ന് വരുന്ന എനിക്ക് മനസിലാകും. അതിനാൽ, കേന്ദ്ര തീരുമാനത്തിന് പിന്തുണ നൽകണമെന്ന് പാർട്ടി അധ്യക്ഷനോടും ഹൈക്കമാൻഡിനോടും ഞാൻ ആവശ്യപ്പെട്ടു. എന്നാൽ അവരത് നിരസിക്കുകയായിരുന്നു’- അരുണാചലം പറഞ്ഞു.
കാർഷിക നിയമങ്ങളെ ബിജെപിയുടെ പദ്ധതിയായി കാണാതെ കർഷക ക്ഷേമത്തിനുള്ള പദ്ധതിയായി മാത്രം കാണണമെന്ന് താൻ പല തവണ ആവശ്യപ്പെട്ടതായും അരുണാചലം പറയുന്നു. കേന്ദ്രസർക്കാരിന്റെ പദ്ധതികളെ പിന്തുണക്കാത്തവർ കേന്ദ്രീകൃത പാർട്ടികളാണെന്നും പ്രതിപക്ഷവും അവരും തമ്മിൽ വലിയ വ്യത്യാസം ഇല്ലെന്നും അരുണാചലം പറഞ്ഞു. കർഷകരുടെ ക്ഷേമത്തിന് എതിര് നിൽക്കുന്ന ഒരു പാർട്ടിയിൽ നിലനിൽക്കാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കറിന്റെ സാന്നിധ്യത്തിൽ ചെന്നൈയിലെ ബിജെപി ആസ്‌ഥാനത്ത് നടന്ന ചടങ്ങിലാണ് അരുണാചലം അംഗത്വം സ്വീകരിച്ചത്. മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയുടെ ജൻമ വാർഷികത്തിൽ ബിജെപിയിൽ ചേരാൻ സാധിച്ചത് അനുഗ്രഹമായി കാണുന്നുവെന്നും അരുണാചലം പറഞ്ഞു.
Also Read: ഡെല്‍ഹി സമരത്തിന് പിന്തുണ; റിലയന്‍സ് പെട്രോള്‍ പമ്പില്‍ കര്‍ഷക ഉപരോധം