കാസർഗോഡ്: കാഞ്ഞങ്ങാട് കല്ലൂരാവിലെ ഡിവൈഎഫ്ഐ പ്രവർത്തകൻ ഔഫ് അബ്‌ദുൾ റഹ്‌മാൻ കൊല്ലപ്പെട്ട കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. മുഖ്യപ്രതി ഇർഷാദ് ഉൾപ്പടെ ഉള്ളവരെ കസ്‌റ്റഡിയിൽ വാങ്ങാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.
ക്രൈംബ്രാഞ്ച് സംഘം വൈകിട്ടോടെയാണ് കാഞ്ഞങ്ങാട്ടെത്തിയത്. കണ്ണൂർ എസ്‌പി മൊയ്‌തീൻ കുട്ടിയുടെ നേതൃത്വത്തിലുള്ള സംഘം കൊലപാതകം നടന്ന കല്ലൂരാവിയിലെ മുണ്ടത്തോട് എത്തി പ്രാഥമിക പരിശോധനകൾ നടത്തി. പുതിയ എഫ്‌ഐആർ രജിസ്‌റ്റർ ചെയ്‌ത് പ്രാരംഭ നടപടികൾ പൂർത്തിയാക്കി.
മൂന്ന് പ്രതികളെയും കസ്‌റ്റഡിയിൽ വാങ്ങാൻ നാളെ അപേക്ഷ നൽകുമെന്നും ഗൂഢാലോചന ഉൾപ്പടെയുള്ള കാര്യങ്ങൾ സംബന്ധിച്ച് പ്രതികളെ ചോദ്യം ചെയ്‌താൽ മാത്രമേ വ്യക്‌തമാകൂ എന്നും ക്രൈംബ്രാഞ്ച് എസ്‌പി മൊയ്‌തീൻ കുട്ടി പറഞ്ഞു.
കഴിഞ്ഞ 23ആം തീയതി രാത്രി 10.30ഓടെയാണ് കല്ലൂരാവി മുണ്ടത്തോട് വച്ച് ഔഫിന് കുത്തേൽക്കുന്നത്. ബൈക്കിൽ പഴയ കടപ്പുറത്തേക്ക് വരികയായിരുന്ന അബ്‌ദുൾ റഹ്‌മാനെയും കൂടെയുണ്ടായിരുന്ന ഷുഹൈബിനെയും യൂത്ത് ലീഗ് പ്രവർത്തകരായ ഇർഷാദും സംഘവും ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ പരിക്കേറ്റ ഷുഹൈബ് സംഭവ സ്‌ഥലത്ത് നിന്ന് രക്ഷപെട്ടു. ഇദ്ദേഹമാണ് ഇർഷാദ് ഉൾപ്പടെയുള്ള അക്രമികളെ തിരിച്ചറിഞ്ഞത്.
കേസിലെ പ്രതികളായ ഇർഷാദ്, ഇസഹാഖ്, ഹസൻ, ആഷിർ എന്നിവരെ ലോക്കൽ പോലീസ് പിടികൂടിയെങ്കിലും തെളിവെടുപ്പ് നടത്താനായിട്ടില്ല. ഔഫിനെ കുത്താൻ ഉപയോഗിച്ച കത്തി ഉൾപ്പടെ കണ്ടെത്തേണ്ടതുണ്ട്.
Malabar News: കുറ്റിപ്പുറത്തെ നിരോധിത പുകയില വേട്ട; മുഖ്യപ്രതി അറസ്‍റ്റില്‍