കാസർഗോഡ്: കാഞ്ഞങ്ങാട് കല്ലൂരാവിലെ ഡിവൈഎഫ്ഐ പ്രവർത്തകൻ ഔഫ് അബ്‌ദുൾ റഹ്‌മാനെ കൊലപ്പെടുത്തിയ കേസിലെ പ്രധാന തെളിവ് കണ്ടെടുത്തു. കൊല്ലാൻ ഉപയോഗിച്ച കത്തിയാണ് കണ്ടെടുത്തത്. കൊലപാതകം നടന്ന സ്‌ഥലത്തു നിന്ന് പത്തു മീറ്റർ മാറി തെങ്ങിൻ തോപ്പിൽ നിന്നാണ് കത്തി കണ്ടെടുത്തത്.
കഴിഞ്ഞദിവസം ക്രൈംബ്രാഞ്ച് കസ്‌റ്റഡിയിലെടുത്ത മുഖ്യപ്രതി ഇർഷാദിനെ വിശദമായ ചോദ്യം ചെയ്യലിന് ശേഷമാണ് സംഭവ സ്‌ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തിയത്. ബുധനാഴ്‌ച രാത്രി അബ്‌ദുൾ റഹ്‌മാനെ കുത്തി വീഴ്‌ത്തിയ ശേഷം ബൈക്കിൽ രക്ഷപ്പെടാൻ ശ്രമിക്കവേ കത്തി വലിച്ചെറിഞ്ഞു എന്നായിരുന്നു ഇർഷാദ് ക്രൈംബ്രാഞ്ചിന് നൽകിയ മൊഴി.
ഇതിന്റെ അടിസ്‌ഥാനത്തിലാണ് മുണ്ടത്തോടെ കൊലനടന്ന സ്‌ഥലത്തും സമീപത്തും പരിശോധന നടത്തിയത്. മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിലാണ് കൊലയ്‌ക്ക് ഉപയോഗിച്ച കത്തി കണ്ടെത്തിയത്.
കഴിഞ്ഞ 23ആം തീയതി രാത്രി 10.30ഓടെയാണ് കല്ലൂരാവി മുണ്ടത്തോട് വച്ച് ഔഫിന് കുത്തേൽക്കുന്നത്. ബൈക്കിൽ പഴയ കടപ്പുറത്തേക്ക് വരികയായിരുന്ന അബ്‌ദുൾ റഹ്‌മാനെയും കൂടെയുണ്ടായിരുന്ന ഷുഹൈബിനെയും യൂത്ത് ലീഗ് പ്രവർത്തകരായ ഇർഷാദും സംഘവും ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ പരിക്കേറ്റ ഷുഹൈബ് സംഭവ സ്‌ഥലത്ത് നിന്ന് രക്ഷപെട്ടു. ഇദ്ദേഹമാണ് ഇർഷാദ് ഉൾപ്പടെയുള്ള അക്രമികളെ തിരിച്ചറിഞ്ഞത്.
കൊലപാതകം നടന്ന് മണിക്കൂറുകൾക്കകം പ്രതികളായ, യൂത്ത് ലീഗ് മുനിസിപ്പൽ സെക്രട്ടറി ഇർഷാദ്, എംഎസ്എഫ് മുനിസിപ്പൽ പ്രസിഡണ്ട് ഹസൻ, യൂത്ത് ലീഗ് പ്രവർത്തകൻ ആഷിർ എന്നിവരെ ലോക്കൽ പോലീസ് അറസ്‌റ്റ് ചെയ്‌തിരുന്നു.
Malabar News: കണ്ണൂരില്‍ 85 ലക്ഷം രൂപയിലധികം വിലവരുന്ന സ്വര്‍ണം പിടികൂടി