എടക്കര: കാഞ്ഞങ്ങാട്ടെ കല്ലൂരാവിയില്‍ കൊല്ലപ്പെട്ട കാഞ്ഞങ്ങാട് പഴയ കടപ്പുറത്തെ ഡിവൈഎഫ്‌ഐ പ്രവത്തകൻ ഔഫ് എന്ന അബ്‌ദുൾ റഹ്‌മാൻ ഔഫ് (30) എപി വിഭാഗം സുന്നികളുടെ സംഘടനയായ എസ്‌വൈഎസ് പ്രവർത്തകൻ കൂടിയാണ്. ഇദ്ദേഹത്തെ ഒരുസംഘം ആളുകൾ കുത്തികൊന്നതിൽ പ്രതിഷേധിച്ച് എസ്‌വൈഎസ് ഇന്ന് സംസ്‌ഥാന വ്യാപകമായി പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചിരുന്നു. ഇതിന്റെ ഭാഗമായി എടക്കരയിലും പ്രതിഷേധ മാർച്ച് നടന്നു.
“സമകാലിക രാഷ്‌ട്രീയ തോൽവികൾക്ക് മറയിടാനാണ് മുസ്‌ലിംലീഗ് ഇത്തരത്തിൽ അരുംകൊലകൾക്ക് ഇറങ്ങിപ്പുറപ്പെടുന്നത്. നിരപരാധികളുടെ ചോര വീഴ്‌ത്തി നേടുന്ന താൽക്കാലിക രാഷ്‌ട്രീയ ലാഭങ്ങൾ ദൂരവ്യാപകമായ രാഷ്‌ട്രീയ പ്രത്യാഘാതങ്ങൾക്ക് ഇടവരുത്തുമെന്ന് മുസ്‌ലിംലീഗ് നേതൃത്വത്തെ ഓർമിപ്പിക്കുകയാണ്“. പ്രതിഷേധ മാർച്ചിന് ശേഷം പുറത്തിറക്കിയ പ്രസ്‌താവനയിൽ എസ്‌വൈഎസ് എടക്കര സോൺ കമ്മിറ്റി പറഞ്ഞു.
ലീഗിന്റെ ഈ ധിക്കാരത്തെ ജനാധിപത്യ മാർഗത്തിലൂടെയും നിയമപരമായ നിലയിലും എസ്‌വൈഎസ് നേരിടും. പ്രവർത്തകന്റെ കൊലപാതകത്തിന് ഉത്തരവാദികളായവരെ നിയമത്തിന് മുന്നിൽ കൊണ്ട് വരണമെന്ന് സർക്കാറിനോട് ആവശ്യപ്പെട്ടും ലീഗണികളുടെ പ്രാകൃത ചോരക്കൊതിക്ക് മൂക്കുകയറിടണമെന്ന് ലീഗ് നേതൃത്വത്തെ ഓർമിപ്പിച്ചുമാണ് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചിരുന്നതെന്ന് എസ്‌വൈഎസ് എടക്കര സോൺ കമ്മിറ്റി അറിയിച്ചു.
കൊലപാതക രാഷ്‌ട്രീയത്തിന് താക്കീതായി അസ്ഹർ കാമ്പസ് പരിസരത്തു നിന്ന് ആരംഭിച്ച പ്രതിഷേധ മാർച്ച് കേരള മുസ്‌ലിം ജമാഅത്ത് മലപ്പുറം ജില്ലാസെക്രട്ടറി അലവികുട്ടി ഫൈസി ഉൽഘാടനം ചെയ്‌തു. ഉബൈദുല്ലാഹി സഖാഫി, ഖാസിം ലത്വീഫി, ശിഹാബുദ്ധീൻ സൈനി, ശരീഫ് സഅദി മരത്തിൻ കടവ്, അബ്‌ദുൽ കരീം വഴിക്കടവ്, ഇബ്റാഹീം സഖാഫി, സ്വലാഹുദ്ധീൻ മാമാങ്കര എന്നിവർ നേതൃത്വം നൽകി.
Most Read: ഇത്തരം പ്രവര്‍ത്തികളെ ജനാധിപത്യമെന്ന് വിളിക്കാമോ; ഡെല്‍ഹി പോലീസിനെതിരെ പ്രശാന്ത് ഭൂഷണ്‍