വെല്ലിങ്ങ്ടൺ: വനിതാ ഏകദിന ലോകകപ്പ് കിരീടം ഓസ്‌ട്രേലിയക്ക് സ്വന്തം. ഫൈനലിൽ ഇംഗ്ളണ്ടിനെ 71 റൺസിനാണ് തോൽപ്പിച്ചത്. ഓസ്‌ട്രേലിയയുടെ സ്‌കോറായ 356 റണ്‍സ് പിന്തുടര്‍ന്ന ഇംഗ്ളണ്ടിന് 43.4 ഓവറില്‍ 285 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. മറുപടി ബാറ്റിംഗില്‍ വേഗം റൺസ് നേടാൻ ശ്രമിച്ചെങ്കിലും ഇടക്കിടെ വിക്കറ്റ് കൊഴിയുന്നത് തടയാന്‍ മാത്രം ഇംഗ്ളണ്ടിനായില്ല.
121 പന്തില്‍ 15 ഫോറും ഒരു സിക്‌സറും സഹിതം 148 റണ്‍സുമായി പുറത്താകാതെനിന്ന നാടലീ സൈവറുടെ പോരാട്ടം പാഴായി. തകര്‍പ്പന്‍ സെഞ്ചുറിയുമായി നാടലീ സൈവര്‍ തകര്‍ത്തടിച്ചെങ്കിലും പങ്കാളികളുടെ സ്‌കോര്‍ ഒരിക്കല്‍ പോലും 30 കടക്കാതിരുന്നത് ഇംഗ്ളണ്ടിന് പ്രഹരമായി. മൂന്ന് വിക്കറ്റുമായി അലാന കിംഗും, ജെസ് ജൊനാസനും രണ്ട് പേരെ പുറത്താക്കി മെഗന്‍ ഷൂട്ടും ഓസീസ് നിരയിൽ തിളങ്ങി.
നേരത്തെ ആലീസ ഹീലിയുടെ സെഞ്ചുറിയുടെ കരുത്തില്‍ ഇംഗ്ളണ്ടിന് മുന്നില്‍ 357 റണ്‍സിന്റെ കൂറ്റൻ വിജയലക്ഷ്യം മുന്നോട്ടു വെക്കുകയായിരുന്നു ഓസ്‌ട്രേലിയ. ക്രൈസ്‌റ്റ് ചര്‍ച്ചില്‍ ആദ്യം ബാറ്റ് ചെയ്‌ത ഓസീസ് 50 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്‌ടത്തില്‍ 356 റണ്‍സാണ് നേടിയത്.
Read Also: ഉത്തരേന്ത്യയിൽ 122 വർഷത്തിന് ഇടയിലെ ഏറ്റവും ഉയർന്ന താപനില