കൊല്ലം: വലിയഴീക്കൽ ബോട്ടപകടത്തില്‍ അഴീക്കല്‍ കോസ്‌റ്റൽ പോലീസിനെതിരെ ആരോപണവുമായി രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട മൽസ്യ തൊഴിലാളികൾ. പോലീസ് രക്ഷാപ്രവര്‍ത്തനത്തില്‍ സഹായിച്ചില്ലെന്നാണ് ഇവരുടെ ആരോപണം. വയര്‍ലെസില്‍ ബന്ധപ്പെട്ടിട്ടും സഹായിച്ചില്ലെന്നും ബോട്ടിന്റെ കെട്ട് പോലും പോലീസ് അഴിച്ചില്ലെന്നും മൽസ്യ തൊഴിലാളികള്‍ പരാതിപ്പെട്ടു. സംഭവം ഗൗരവമുള്ളതാണെന്നും പരാതി പരിശോധിക്കുമെന്നും ഫിഷറീസ് മന്ത്രി സജി ചെറിയാന്‍ വ്യക്‌തമാക്കി.
ഇന്ന് രാവിലെ പത്തേ കാലോടെ ആയിരുന്നു ആലപ്പാട് പഞ്ചായത്തിലെ അഴീക്കൽ തീരത്ത് നിന്ന് ഒരു നോട്ടിക്കൽ മൈൽ മാത്രം ദൂരെ അപകടം നടന്നത്. ആറാട്ടുപുഴയിൽ നിന്ന് മീൻ പിടിക്കാൻ പോയ ‘ഓംകാരം’ എന്ന വള്ളവും ഒപ്പമുണ്ടായിരുന്ന ക്യാരിയർ വള്ളവുമാണ് മറിഞ്ഞത്.
ബോട്ടിൽ 16 മൽസ്യ തൊഴിലാളികളാണ് ഉണ്ടായിരുന്നത്. ഇവരിൽ 4 പേർ മരണപ്പെട്ടു. ആറാട്ടുപുഴ വലിയഴീക്കൽ സ്വദേശികളായ തങ്കപ്പൻ, സുദേവൻ, സുനിൽ ദത്ത്, ശ്രീകുമാർ എന്നിവരാണ് മരണപ്പെട്ടത്. 12 പേരെ രക്ഷപ്പെടുത്താൻ സാധിച്ചു. ഇവരിൽ 10 പേർ കായംകുളം, ഓച്ചിറ, കരുനാഗപ്പള്ളി എന്നിവിടങ്ങളിലെ ആശുപത്രികളിൽ ചികിൽസയിലാണ്. അതേസമയം രണ്ടുപേരെ ആരോഗ്യനില വഷളായതിനെ തുടർന്ന് വണ്ടാനം മെഡിക്കൽ കോളേജിലേക്ക് മാറ്റി.
പെട്ടെന്നുണ്ടായ തിരമാലയാണ് അപകടകാരണം എന്നാണ് രക്ഷപ്പെട്ട തൊഴിലാളികൾ പറയുന്നത്. എന്നാൽ അപകടകാരണം ചുഴലിക്കാറ്റാവാനുള്ള സാധ്യത പങ്കുവച്ച ഫിഷറീസ് മന്ത്രി സജി ചെറിയാൻ ഇതേ കുറിച്ച് അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം മരിച്ചവരുടെ കുടുംബങ്ങൾക്ക് അടിയന്തര സഹായമായി 10000 രൂപയും പരിക്കേറ്റവർക്ക് 5000 രൂപയും നൽകുമെന്ന് സർക്കാർ അറിയിച്ചു.
Most Read: സംസ്‌ഥാനത്ത് മന്ത്രിമാർക്ക് പ്രത്യേക പരിശീലനം; മന്ത്രിസഭയിൽ തീരുമാനമായി