കൊച്ചി: കലൂരിലെ ഹോട്ടൽ മുറിയിൽ വെച്ച് ഒന്നര വയസുകാരിയെ വെള്ളത്തില്‍ മുക്കിക്കൊന്ന കേസിൽ അറസ്‌റ്റിലായ കുട്ടിയുടെ അച്ഛനെയും മുത്തശ്ശിയേയും ഇന്ന് മജിസ്‌ട്രേറ്റിന് മുമ്പിൽ ഹാജരാക്കും. കുട്ടിയുടെ അച്ഛൻ സജീവൻ, മുത്തശ്ശി സിപ്‌സി എന്നിവരാണ് കഴിഞ്ഞ ദിവസം ബാലനീതി നിയമപ്രകാരം അറസ്‌റ്റിലായത്. കൊലപാതകം നടത്തിയ ജോൺ ബിനോയ് ഡിക്രൂസിനൊപ്പം ഇരുവരെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ ശ്രമം.
ഇതിനായി പ്രതികൾക്ക് വേണ്ടി നാളെ കസ്‌റ്റഡി അപേക്ഷ നൽകും. ഇന്നലെ ബീമാപ്പള്ളിയിൽ നിന്നാണ് സിപ്‌സിയെ കസ്‌റ്റഡിയിൽ എടുത്തത്. രാത്രിയോടെ ഇവരെ കൊച്ചി പോലീസിന് കൈമാറി. ഇന്നലെ രാത്രി അങ്കമാലിയിൽ നിന്നാണ് സജീവനെ പോലീസ് അറസ്‌റ്റ് ചെയ്‌തത്. കുട്ടിയുടെ സംരക്ഷണത്തില്‍ വീഴ്‌ച വരുത്തിയതിൽ ബാലനീതി നിയമപ്രകാരം ഇരുവര്‍ക്കും എതിരെ പോലീസ് നേരത്തെ കേസെടുത്തിരുന്നു. ലഹരിമരുന്ന് വിൽപ്പനക്കും മറ്റു ഇടപാടുകൾക്കും കുട്ടികളെ സിപ്‌സി മറയാക്കിയെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്.
ശനിയാഴ്‌ച രാത്രിയാണ് അമ്മൂമ്മ സിപ്‌സിയും കാമുകന്‍ ജോണ്‍ ബിനോയ് ഡിക്രൂസും ചേര്‍ന്ന് ദമ്പതികൾ എന്ന വ്യാജേനെ രണ്ട് കുട്ടികളുമായി കലൂരിലെ ഹോട്ടലിലെത്തിയത്. തിങ്കളാഴ്‌ച പുലർച്ചെ രണ്ടുമണിയോടെ സ്‌ത്രീ കുഞ്ഞിന് ശ്വാസം കിട്ടുന്നില്ലെന്നും സുഖമില്ലെന്നും പറഞ്ഞ് റിസപ്‌ഷനിൽ എത്തുകയായിരുന്നു. തുടർന്ന്, ഉടൻ തന്നെ ഇവർ കുഞ്ഞുമായി ആശുപത്രിയിലേക്ക് പോയി. പിന്നാലെയെത്തിയ ജോൺ ബിനോയിയും ആശുപത്രിയിലേക്ക് പോയി.
എന്നാൽ, ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും കുഞ്ഞ് മരിച്ചിരുന്നു. സംഭവത്തിൽ സംശയം തോന്നിയ പോലീസ് നടത്തിയ അന്വേഷണമാണ് അരുംകൊലയുടെ ചുരുളഴിച്ചത്. കുഞ്ഞിന്റെ അമ്മൂമ്മ പുറത്തുപോയ സമയത്ത് ഹോട്ടല്‍മുറിയില്‍ വെച്ച് ബക്കറ്റിലെ വെള്ളത്തില്‍ മുക്കിക്കൊന്നതായാണ് പോലീസിന്റെ കണ്ടെത്തല്‍. സംഭവത്തില്‍ കുഞ്ഞിന്റെ അമ്മൂമ്മയുടെ കാമുകനായ പള്ളുരുത്തി സ്വദേശി ജോണ്‍ ബിനോയ് ഡിക്രൂസിനെ പോലീസ് അറസ്‌റ്റ് ചെയ്‌തിരുന്നു.
Most Read: കേരളം ചുട്ടുപൊള്ളുന്നു; ആറ് ജില്ലകളിൽ ഇന്ന് ചൂട് കൂടും- ജാഗ്രതാ മുന്നറിയിപ്പ്