മലപ്പുറം: രാവിലെ 6ന് ആരംഭിച്ച് വൈകിട്ട് 6ന് സമാപിക്കുന്ന ‘ബദ്‌ർ കിസ്സപ്പാട്ട്’ പാടിപ്പറയൽ നാളെ (വ്യാഴം) സ്വലാത്ത് നഗറിൽ നടക്കും. കാലഹരണപ്പെട്ടു പോകുന്ന ഇസ്‌ലാമിക കലകളിൽ പ്രധാനപ്പെട്ട ‘ബദ്‌ർ കിസ്സപ്പാട്ട്’ ജനകീയമാക്കാനുള്ള പരിശ്രമങ്ങളുടെയും കൂടി ഭാഗമായാണ് ഓള്‍ കേരള കിസ്സപ്പാട്ട് അസോസിയേഷന്റെ സഹകരണത്തോടെ ‘ബദ്‌ർ കിസ്സപ്പാട്ട്’ മഅ്ദിന്‍ അക്കാദമി സംഘടിപ്പിക്കുന്നത്.
മഹാകവി മോയിന്‍കുട്ടി വൈദ്യരടക്കമുള്ള പൂര്‍വ കവികള്‍ ഇസലാമിക ചരിത്രങ്ങളെയും പോരാട്ടങ്ങളെയും പ്രമേയമാക്കി അറബി മലയാള സാഹിത്യത്തില്‍ രചിച്ച ഇശലുകളാണ് കിസ്സപ്പാട്ട്. മോയിന്‍ കുട്ടി വൈദ്യർ തന്നെ ചിട്ടപ്പെടുത്തിയ 106 ഇശലുകളാണ് വിഷയത്തിൽ പാണ്ഡിത്യമുള്ള 12 കാഥികരും പിന്നണി ഗായകരും അവതരിപ്പിക്കുന്നത്.
പുതിയ തലമുറക്ക് കിസ്സപ്പാട്ട് പരിചയപ്പെടുത്താനും ബദര്‍ സമരത്തെ അനുസ്‌മരിക്കാനുമുള്ള അവസരംകൂടിയാണിത്. ആത്‌മീയതയുടെയും ചരിത്രാറിവുകളുടെയും താളബോധത്തിൽ സംഘടിപ്പിക്കുന്ന പരിപാടി ആസ്വദിക്കുന്നതിന് പുരുഷന്‍മാര്‍ക്കും സ്‌ത്രീകൾക്കും പ്രത്യേകം സൗകര്യമുണ്ടാകും.
12 മണിക്കൂര്‍ പാടിപ്പറയുന്ന പരിപാടി മഅ്ദിന്‍ അക്കാദമി ചെയര്‍മാന്‍ സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി ഉൽഘാടനം നിർവഹിക്കും. മോയിന്‍കുട്ടി വൈദ്യര്‍ സ്‌മാരക അക്കാദമി ചെയര്‍മാന്‍ ഡോ: ഹുസൈന്‍ രണ്ടത്താണി വേദിയിൽ മുഖ്യ പ്രഭാഷണം നടത്തും. കിസ്സപ്പാട്ട് അസോസിയേഷന്‍ പ്രസിഡണ്ട് സയ്യിദ് സാലിം തങ്ങള്‍ കാമില്‍ സഖാഫി അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ഇബ്‌റാഹീം ബാഖവി മേല്‍മുറി, അബൂബക്കര്‍ സഖാഫി അരീക്കോട്, ദുല്‍ഫുഖാര്‍ അലി സഖാഫി എന്നിവര്‍ സംസാരിക്കും.
പരിപാടിക്ക് ഹംസ മുസ്‌ലിയാർ കണ്ടമംഗലം, അബൂ മുഫീദ താനാളൂര്‍, പിടിഎം ആനക്കര, കെഎം കുട്ടി മൈത്ര, മുസ്‌തഫ സഖാഫി തെന്നല, കെസിഎ കുട്ടി കൊടുവള്ളി, ഇബ്റാഹീം ടിഎന്‍ പുരം, അഷ്റഫ് സഖാഫി പുന്നത്ത്, റഷീദ് കുമരനെല്ലൂര്‍ മുഹമ്മദ് കുമ്പിടി, എംഎച്ച് വെള്ളുവങ്ങാട് തുടങ്ങിയവര്‍ നേതൃത്വം നല്‍കും. വിവരങ്ങള്‍ക്ക് 9633 15 88 22 എന്ന നമ്പറിൽ ബന്ധപ്പെടാം.
Related: 106 ഇശലുകളുമായി ‘ബദ്‌ർ കിസ്സപ്പാട്ട്’ സ്വലാത്ത് നഗറിൽ; ഏപ്രിൽ 14 രാവിലെ 6 മുതൽ