ന്യൂഡെൽഹി : റിപ്പബ്ളിക് ദിനത്തിൽ കർഷകർ നടത്തിയ ട്രാക്‌ടർ റാലിയുമായി ബന്ധപ്പെട്ട് ചെങ്കോട്ടയിൽ നടന്ന സംഘർഷത്തിൽ അറസ്‌റ്റിലായ നടൻ ദീപ് സിദ്ദുവിന്റെ ജാമ്യാപേക്ഷ അടുത്ത വ്യാഴാഴ്‌ച പരിഗണിക്കും. ഇന്ന് പരിഗണിക്കാനിരുന്ന ജാമ്യാപേക്ഷ അടുത്ത വ്യാഴാഴ്‌ചത്തേക്ക് ഡെൽഹി അഡീഷണൽ സെഷൻസ് കോടതി മാറ്റി വെക്കുകയായിരുന്നു. കൂടാതെ ജാമ്യാപേക്ഷയിൽ പ്രോസിക്യൂഷൻ നിലപാട് അറിയിക്കണമെന്നും കോടതി നിർദേശിച്ചു.
റിപ്പബ്ളിക് ദിനത്തിൽ ചെങ്കോട്ടയിൽ ഉണ്ടായ സംഘർഷത്തിലെ മുഖ്യ സൂത്രധാരൻ ദീപ് സിദ്ദുവാണെന്നാണ് ഡെൽഹി പോലീസിന്റെ ആരോപണം. ഇതേ തുടർന്ന് കഴിഞ്ഞ ഫെബ്രുവരി 9ആം തീയതിയാണ് ദീപ് സിദ്ദുവിനെ പോലീസ് അറസ്‌റ്റ് ചെയ്‌തത്. തുടർന്ന് കഴിഞ്ഞ ദിവസം മറ്റൊരു കോടതിക്ക് മുന്നിൽ ജാമ്യാപേക്ഷ എത്തിയെങ്കിലും അധികാര പരിധി ചൂണ്ടിക്കാട്ടി കേസ് അഡീഷണൽ സെഷൻസ് കോടതിയിലേക്ക് മാറ്റുകയായിരുന്നു.
കാർഷിക നിയമങ്ങൾക്കെതിരെ ഡെൽഹിയിൽ കർഷക സംഘടനകൾ നടത്തിയ ട്രാക്‌ടർ റാലിയിൽ ഒരു സംഘം കർഷകരെ ദീപ് സിദ്ദുവിന്റെ നേതൃത്വത്തിൽ ചെങ്കോട്ടയിലേക്ക് നയിച്ചെന്ന് ക്രൈംബ്രാഞ്ച് നേരത്തെ തന്നെ വ്യക്‌തമാക്കിയിരുന്നു. തുടർന്ന് ഒളിവിൽ കഴിഞ്ഞിരുന്ന ദീപ് സിദ്ദുവിനെ രാജസ്‌ഥാനിലെ കർണാലിൽ നിന്നാണ് ഫെബ്രുവരി 9ആം തീയതി അറസ്‌റ്റ് ചെയ്‌തത്. ദീപ് സിദ്ദുവിന്റെ നേതൃത്വത്തില്‍ സമരം അട്ടിമറിക്കാനുള്ള നീക്കത്തിന്റെ ഭാഗമായിട്ടാണ് ചെങ്കോട്ടയിൽ ആക്രമണം നടത്തിയതെന്നാണ് കര്‍ഷക സംഘടനകള്‍ ആരോപിക്കുന്നത്.
Read also : ഇരുവഴിഞ്ഞിപ്പുഴ തീരത്ത് വിനോദസഞ്ചാര പദ്ധതി യാഥാർഥ്യമാകുന്നു