മുക്കം: ഇരുവഴിഞ്ഞിപ്പുഴയുടെ തീരം കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാര കേന്ദ്ര പദ്ധതി യാഥാർഥ്യമാകുന്നു. നഗരസഭയുടെ നേതൃത്വത്തിൽ 3 കോടിയുടെ പദ്ധതിക്കാണ് ഇവിടെ തുടക്കമാകുന്നത്. 2018-19 വർഷത്തിൽ തന്നെ ബജറ്റിൽ ഉൾപ്പെടുത്തി ഈ പദ്ധതിയുമായി ബന്ധപ്പെട്ട് പ്രാഥമിക നടപടികൾ ആരംഭിച്ചിരുന്നു.
തോട്ടത്തിൻ കടവ് മുതൽ തെയ്യത്ത് കടവ് വരെയുള്ള പുഴയോരം ഭിത്തികെട്ടി രാവിലെയും വൈകുന്നേരവും നാട്ടുകാർക്കടക്കം സഞ്ചരിക്കാനുള്ള സൗകര്യമൊരുക്കുക, ടൈൽ പാകി വീതിയുള്ള സ്‌ഥലങ്ങളിൽ പാർക്ക് സൗകര്യം ഒരുക്കുക, മുളങ്കാടുകളും മരങ്ങളും നട്ടുപിടിപ്പിക്കുക തുടങ്ങിയവയാണ് പദ്ധതികൾ. മുക്കം കേന്ദ്രീകരിച്ച് പൊതുമരാമത്ത് വിശ്രമകേന്ദ്രം സ്‌ഥാപിക്കാനും ഇരുവഴിഞ്ഞിപ്പുഴയിൽ ബോട്ടുയാത്ര എന്നിവ ഉൾപ്പെടുത്തി ടൂറിസം വകുപ്പിന് മുൻപാകെ നേരത്തെ സമർപ്പിച്ചിരുന്നു.
പ്രഥമഘട്ടത്തിൽ കൊയിലാണ്ടി-എടവണ്ണ സംസ്‌ഥാനപാത കടന്നുപോകുന്ന മുക്കം പാലം മുതൽ തുക്കുടമണ്ണ കടവ് വരെയാണ് പദ്ധതി നടപ്പിലാക്കുന്നത്. അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയിലൂടെ ഭിത്തി നിർമിക്കുന്നതിന് ചാക്കുകളിൽ മണ്ണ് നിറക്കുന്ന നടപടികൾ ആരംഭിച്ചു. ചായക്കടകൾ, സൈക്കിൾ സവാരി, ചൂണ്ടയിട്ട് മീൻ പിടിക്കാനുള്ള സംവിധാനം തുടങ്ങിയവയും ലക്ഷ്യമിടുന്നുണ്ട്. സിസിടിവി ക്യാമറകൾ, വഴിവിളക്കുകൾ എന്നിവയും സ്‌ഥാപിക്കും.
Read also: കാട്ടുതീ പടരുന്നു; ഇതുവരെ 2,000 ഏക്കർ വനം കത്തി നശിച്ചു