ഗുവാഹത്തി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പെരുംനുണയനെന്ന് വിശേഷിപ്പിച്ച് സിപിഐ നേതാവ് കനയ്യ കുമാര്‍. ബംഗ്ളാദേശ് സ്വാതന്ത്ര്യത്തിനായി ജയിലില്‍ കിടന്നുവെന്ന മോദിയുടെ വാക്കുകളിലാണ് കനയ്യ കുമാറിന്റെ വിമര്‍ശനം. അസമിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ആയിരുന്നു അദ്ദേഹം പ്രധാനമന്ത്രിയെ പരാമർശിച്ചത്.
രാജ്യത്തിന്റെ വിഭവങ്ങള്‍ ദേശസ്‌നേഹത്തിന്റെ പേര് പറഞ്ഞ് വിറ്റു തുലക്കുന്നവരെ പരാജയപ്പെടുത്തണമെന്നും കനയ്യ അസമിലെ വോട്ടര്‍മാരോട് അഭ്യർഥിച്ചു. ബംഗ്ളാദേശ് സ്വാതന്ത്ര്യ സമരത്തിന് ഇന്ത്യക്ക് അനുകൂല നിലപാട് ആയിരുന്നുവെന്നും പിന്നെ എവിടെയാണ് മോദി സത്യാഗ്രഹം ഇരുന്നതെന്നും കനയ്യ ചോദിച്ചു.
2014ല്‍ മോദി വാഗ്‌ദാനം ചെയ്‌ത പ്രതിവര്‍ഷം 2 കോടി തൊഴിലവസരങ്ങള്‍ പാലിക്കപ്പെട്ടോ എന്നും കള്ളപ്പണം രാജ്യത്ത് തിരിച്ചെത്തിച്ചോയെന്നും കനയ്യ ചോദിച്ചു. അസം ആരോഗ്യമന്ത്രി ഹിമാന്ത് ബിശ്വ ശര്‍മക്കെതിരെയും കനയ്യ വിമര്‍ശനമുന്നയിച്ചു. ബിശ്വ കംസനാണെന്നാണ് കനയ്യ പറഞ്ഞത്.
ഡെല്‍ഹി പിടിച്ചടക്കിയ രാജ്യദ്രോഹികളെ പരാജയപ്പെടുത്തി മാസങ്ങളോളം ഡെൽഹി അതിര്‍ത്തിയില്‍ പ്രതിഷേധിക്കുന്ന നമ്മുടെ കര്‍ഷകരെ വിജയിപ്പിക്കണമെന്നും, വിദ്വേഷമല്ല സ്‌നേഹമാണ് ഈ തിരഞ്ഞെടുപ്പില്‍ വിജയിക്കേണ്ടതെന്നും കനയ്യ കുമാര്‍ കൂട്ടിച്ചേര്‍ത്തു.
Read Also: പശ്‌ചിമ ബംഗാളിൽ ബോംബ് ശേഖരവും തോക്കുകളും കണ്ടെത്തി