മലപ്പുറം: ബാങ്ക് അക്കൗണ്ട് വിവരങ്ങളും ഭീം, ആമസോൺ, ഫ്ളി ഫ്ളിപ് കാർട്ട് എന്നിവയുൾപ്പടെയുള്ള ഓൺലൈൻ പേയ്‌മെന്റ് സംവിധാനങ്ങളും ഹാക്ക് ചെയ്‌ത് പണം തട്ടുന്ന സംഘം മഞ്ചേരി പോലീസിന്റെ പിടിയിൽ. ‘മിസ്‌റ്റേറിയസ് ഹാക്കേഴ്‌സ്’ എന്ന ഗ്രൂപ്പിലെ രണ്ട് പേരാണ് പിടിയിലായത്.
മഹാരാഷ്‌ട്ര താനെ സ്വദേശി ഭരത് ഗുർമുഖ് ജെതാനി (20), നവി മുംബൈ സ്വദേശി ക്രിസ്‌റ്റഫർ (20) എന്നിവരെ മഹാരാഷ്‌ട്രയിൽ നിന്നാണ് പോലീസ് അറസ്‌റ്റ് ചെയ്‌തത്. മഞ്ചേരി സ്വദേശിയുടെ എസ്ബിഐ അക്കൗണ്ടിൽ നിന്ന് ഒരു ലക്ഷത്തിലേറെ രൂപ തട്ടിയെടുത്ത കേസിലാണ് പ്രതികളെ പോലീസ് അറസ്‌റ്റ് ചെയ്‌തത്.
Also Read: ഇടക്കാല സ്‌റ്റേയില്ല; രണ്ടില ചിഹ്‌നം ജോസിന് തന്നെ; പ്രതിസന്ധിയിലായി ജോസഫ് വിഭാഗം
വിവിധ ഫിഷിങ് വെബ്സൈറ്റുകള്‍ ഉപയോഗിച്ച് വ്യക്‌തികളുടെ ഇന്‍റര്‍നെറ്റ് ബാങ്കിങ് യൂസര്‍ ഐഡിയും പാസ്‌വേഡും കൈക്കലാക്കുന്ന പ്രതികള്‍ പിന്നീട് അതുവഴി അക്കൗണ്ടിലെ പണം ഹാക്ക് ചെയ്യുകയും ആ പണം ഉപയോഗിച്ച് ഗിഫ്റ്റ് വൗച്ചറുകളും വ്യാജ വിലാസങ്ങള്‍ നൽകി സാധനങ്ങൾ വാങ്ങുകയുമാണ് ചെയ്യുന്നത്. ഇത്തരത്തില്‍ വാങ്ങുന്ന ഗിഫ്റ്റ് വൗച്ചറുകള്‍ ഓണ്‍ലൈന്‍ വഴി വിൽപന നടത്തിയാണ് പ്രതികള്‍ പണമാക്കി മാറ്റുന്നത്. നേരിട്ട് പണമാക്കി മാറ്റിയാല്‍ എളുപ്പത്തില്‍ പിടിക്കപ്പെടാം എന്നതിനാലാണ് ഇത്തരത്തില്‍ കാര്യങ്ങള്‍ ചെയ്‌തിരുന്നതെന്ന് പോലീസ് പറയുന്നു. പ്രതികളെ മഞ്ചേരി സിജെഎം കോടതിയില്‍ ഹാജരാക്കി റിമാന്‍റ് ചെയ്‌തു.