കോട്ടയം: രണ്ടില ചിഹ്‌നം ജോസ് കെ മാണി വിഭാഗത്തിന് അനുവദിച്ച തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവിന് ഇടക്കാല സ്‌റ്റേയില്ലെന്ന് ഹൈക്കോടതി. തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിനെ ചോദ്യം ചെയ്‌ത് ജോസഫ് സമർപ്പിച്ച ഹരജി ഹൈക്കോടതി തള്ളിയതിന് പിന്നാലെ അപ്പീലുമായി പിജെ ജോസഫ് ഇന്ന് രാവിലെ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിനെ സമീപിച്ചിരുന്നു. ജോസഫിന്റെ ഹരജി ഫയലിൽ സ്വീകരിച്ച ഹൈക്കോടതി സ്‌റ്റേ അനുവദിക്കാൻ കഴിയില്ലെന്ന് വ്യക്‌തമാക്കി. ഡിവിഷൻ ബെഞ്ച് ഹരജിയിൽ വിശദമായ വാദം കേൾക്കും.
അപ്പീൽ ഹരജി അടിയന്തരമായി കേൾക്കണമെന്ന ആവശ്യം അംഗീകരിച്ചെങ്കിലും ഇടക്കാല സ്‌റ്റേ ആവശ്യം കോടതി നിരാകരിക്കുകയായിരുന്നു. കേസിൽ വിശദമായ വാദം കേട്ടതിന് ശേഷം മാത്രമേ അന്തിമ ഉത്തരവ് പുറപ്പെടുവിക്കുകയുള്ളൂ.
രണ്ടില ചിഹ്‌നം കേരള കോൺഗ്രസ് ജോസ് വിഭാഗത്തിന് അനുവദിച്ചു കൊണ്ടുള്ള ഉത്തരവ് കഴിഞ്ഞ ദിവസമാണ് സംസ്‌ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തിറക്കിയത്. കമ്മീഷന്റെ തീരുമാനം ശരിവെച്ചുകൊണ്ട് ഹൈക്കോടതി സിംഗിൾ ബെഞ്ച് രണ്ടില ചിഹ്‌നം ജോസ് കെ മാണിക്ക് അനുവദിക്കുകയും ചെയ്‌തിരുന്നു. ഇതേ തുടർന്നാണ് പിജെ ജോസഫ് കോടതിയെ സമീപിച്ചത്.
രണ്ടില ചിഹ്‌നവും രജിസ്‌റ്റേർഡ് രാഷ്‌ട്രീയ പദവിയും നഷ്‌ടമാകുന്ന സാഹചര്യം ജോസഫ് വിഭാഗത്തിന് പ്രതിസന്ധിയാകും. നിയമ പോരാട്ടം തുടരാമെങ്കിലും പാർട്ടി സ്‌ഥാനാർഥികൾ സ്വതന്ത്രരുടെ പട്ടികയിലേക്ക് മാറുന്ന സ്‌ഥിതി വരും.
രണ്ടില ചിഹ്‌നത്തെ ചൊല്ലി തർക്കം നടക്കുന്നതിനാൽ ഇരു വിഭാഗങ്ങൾക്കും വെവ്വേറെ ചിഹ്‌നങ്ങൾ അനുവദിച്ചുകൊണ്ട് തിരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവ് ഇറക്കിയിരുന്നു. ജോസിന് ടേബിൾ ഫാനും, ജോസഫിന് ചെണ്ടയുമാണ് ചിഹ്‌നങ്ങളായി ലഭിച്ചത്. എന്നാൽ ടേബിൾ ഫാൻ ഇനി സ്വതന്ത്ര സ്‌ഥാനാർഥികൾക്ക് ലഭിക്കും.