ന്യൂഡെൽഹി: ബാങ്ക് മേഖല ജീവനക്കാരുടെ വേതനത്തിൽ 15 ശതമാനം വർധന അംഗീകരിക്കുന്ന കരാറിൽ ഇന്ത്യൻ ബാങ്ക് അസോസിയേഷനും വിവിധ തൊഴിൽ യൂണിയനുകളും ഒപ്പുവെച്ചു. മുൻകാല പ്രാബല്യത്തോടെ പൊതുമേഖല ജീവനക്കാർക്ക് പ്രയോജനമാകുന്ന വേതനവർധനവ് പഴയ ചില സ്വകാര്യ ബാങ്കുകളിലെയും വിദേശ ബാങ്കുകളിലെയും ജീവനക്കാർക്ക് കൂടി ലഭ്യമാകും.
ബാങ്കുകളുടെ പ്രവർത്തനം കൂടുതൽ മെച്ചപ്പെടുത്താൻ പെർഫോമൻസ് ലിങ്ക്ഡ് ഇൻസെന്റീവ്‌സ് (പിഎൽഐ) സ്‌കീം അവതരിപ്പിച്ചതായും ഐബിഐ വ്യക്‌തമാക്കി. ഈ സാമ്പത്തിക വർഷം മുതൽ പിഐഎൽ നിലവിൽ വരും. പൊതുമേഖലാ ബാങ്കുകളുടെ വ്യക്‌തിഗത ലാഭവിഹിതം കണക്കിലെടുത്താണ് ഇൻസെന്റീവുകൾ നൽകുന്നത്. സ്വകാര്യ ബാങ്കുകൾക്കും വിദേശ ബാങ്കുകൾക്കും താൽപര്യമുണ്ടെങ്കിൽ പിഎൽഐ പദ്ധതി നടപ്പിലാക്കാവുന്നതാണ്.
ഇന്ത്യൻ ബാങ്ക് അസോസിയേഷനും തൊഴിലാളി യൂണിയനുകളും തമ്മിലുള്ള ഉഭയകക്ഷി കരാറിൽ 5 വർഷത്തിലൊരിക്കൽ വേതനം പുതുക്കണമെന്ന് വ്യവസ്‌ഥയുണ്ട്. കൂടാതെ ജീവനക്കാർക്ക് ഉപകാരപ്രദമാകുന്ന വിധത്തിൽ വിവിധ വ്യവസ്‌ഥകൾക്കും കരാർ അംഗീകാരം നൽകുന്നുണ്ട്. 90 കളിൽ നടപ്പിലാക്കിയ കംപ്യൂട്ടർവൽക്കരണം ഇത്തരത്തിലൊരു തൊഴിൽ കരാറിന്റെ ഭാഗമായിരുന്നു. ബാങ്ക് അസോസിയേഷനും തൊഴിലാളി യൂണിയനുകളും തമ്മിൽ നേരത്തെ ഉണ്ടായിരുന്ന കരാർ കാലാവധി 2017ൽ അവസാനിച്ചിരുന്നു.
2017 നവംബർ മുതൽ 5 വർഷത്തേക്കാണ് കരാർ കാലാവധി. കരാർ തുടങ്ങിയ ദിവസം മുതൽ വേതന വർധനവിന്റെ ആനുകൂല്യം ജീവനക്കാർക്ക് നൽകുമെന്ന് ഐബിഐ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ സുനിൽ മേത്ത അറിയിച്ചു.
Read also: സാമ്പത്തിക മാന്ദ്യം; ഡിസംബറോടെ തിരിച്ചുവരവ് പ്രതീക്ഷിച്ച് ആർബിഐ