ന്യൂഡെൽഹി: ചരിത്രത്തിലാദ്യമായി രാജ്യം സാങ്കേതിക സാമ്പത്തിക മാന്ദ്യത്തിലായതായി റിസർവ് ബാങ്ക് വിലയിരുത്തിയതോടെ സാമ്പത്തിക നയത്തിന്റെ ചുമതലയുള്ള ഡെപ്യൂട്ടി ഗവർണർ മൈക്കൽ പത്രയുടെ നേതൃത്വത്തിലുള്ള സംഘം ആശങ്കയിൽ. സെപ്റ്റംബറിൽ അവസാനിച്ച പാദത്തിൽ ജിഡിപിയിൽ 8.6 ശതമാനം ഇടിവാണ് ഉണ്ടായത്. തുടർച്ചയായ രണ്ടാം പാദത്തിലും ഇടിവ് രേഖപ്പെടുത്തിയതിനാലാണ് സാമ്പത്തിക വിദഗ്‌ധ സംഘം ആശങ്ക അറിയിച്ചത്.
ഏപ്രിൽ-ജൂൺ പാദത്തിൽ സമ്പദ് വ്യവസ്‌ഥ 24 ശതമാനമായിരുന്നു. ചരിത്രത്തിൽ ആദ്യമായി രാജ്യം സാങ്കേതികമായി മാന്ദ്യത്തിലായതാണെന്നാണ് വിലയിരുത്തൽ. ഇതുമായി ബന്ധപ്പെട്ട സ്‌ഥിതിവിവര കണക്കുകൾ സർക്കാർ നവംബർ 27ന് ഔദ്യോഗികമായി പ്രസിദ്ധീകരിക്കും.
Also Read: ചരിത്രത്തിൽ ആദ്യമായി ഇന്ത്യ സാമ്പത്തിക മാന്ദ്യത്തിലേക്ക്; ആർബിഐ
വിൽപനയിൽ ഇടിവുണ്ടായപ്പോഴും കമ്പനികൾ ലാഭം ഉയർത്തിയത് പ്രവർത്തനച്ചെലവ് വൻതോതിൽ കുറച്ചത് കൊണ്ടാണെന്നാണ് ആർബിഐയുടെ വിലയിരുത്തൽ. വാഹന വിൽപന മുതൽ ബാങ്കിങ് മേഖലയിലെ ചലനങ്ങൾ വരെ നിരീക്ഷിച്ച ശേഷമാണ് രാജ്യം മാന്ദ്യത്തിലായതായി സമിതി പ്രഖ്യാപിച്ചത്.
കമ്പനികൾക്ക് മുന്നേറ്റം നിലനിർത്താനായാൽ ഒക്‌ടോബർ-ഡിസംബർ പാദത്തോടെ സമ്പദ്ഘടനക്ക് തിരിച്ചുവരവ് നടത്താൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ആർബിഐ അറിയിച്ചു.