ന്യൂഡെൽഹി: ചരിത്രത്തിലാദ്യമായി രാജ്യം സാങ്കേതികമായി സാമ്പത്തിക മാന്ദ്യത്തിലേക്ക് കടന്നുവെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ)യുടെ റിപ്പോർട്ട്. സാമ്പത്തിക വർഷത്തിന്റെ രണ്ടാം പാദത്തിലും തുടർച്ചയായ ഇടിവ് രേഖപ്പെടുത്തിയെന്നാണ് ആർബിഐ ഡെപ്യൂട്ടി ഗവർണർ മൈക്കൽ പത്ര അടങ്ങുന്ന സാമ്പത്തിക വിദഗ്‌ധരുടെ സംഘം ചൂണ്ടിക്കാട്ടുന്നത്.
സെപ്റ്റംബറിൽ അവസാനിച്ച രണ്ടാം പാദത്തിൽ ജിഡിപി 8.6 ശതമാനം ഇടിഞ്ഞെന്നു നൗകാസ്‌റ്റിൽ ആർബിഐ വ്യക്‌തമാക്കി. ഏപ്രിൽ-ജൂൺ വരെയുള്ള ഒന്നാം പാദത്തിൽ 24 ശതമാനത്തിന്റെ ഇടിവാണ് ജിഡിപിയിൽ ഉണ്ടായിരിക്കുന്നത്. തൊഴിൽ നഷ്‌ടം സാമ്പത്തിക രംഗത്തെ ബാധിച്ചു. പണം ചെലവാക്കാൻ മടിക്കുന്നതിനാൽ കുടുംബ സമ്പാദ്യത്തിൽ ഇരട്ടി വർദ്ധന ഉണ്ടായെന്നും റിപ്പോർട്ട് വിലയിരുത്തുന്നു.
“2020-21ലെ ആദ്യ പാദത്തിൽ ചരിത്രത്തിൽ ആദ്യമായി ഇന്ത്യ സാങ്കേതികമായി മാന്ദ്യത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു”– എന്നാണ് ആർബിഐ സംഘത്തിന്റെ റിപ്പോർട്ടിൽ പറയുന്നത്. നവംബർ 27ന് ഇതുമായി ബന്ധപ്പെട്ട സ്‌ഥിതി വിവരക്കണക്കുകൾ സർക്കാർ പ്രസിദ്ധീകരിക്കും.
Also Read: സംഘപരിവാര്‍ എതിര്‍പ്പ്; സിലബസില്‍ നിന്ന് അരുന്ധതി റോയിയുടെ പുസ്‌തകം നീക്കി സര്‍വകലാശാല
ജിഡിപി വളർച്ചാ നിരക്ക് തുടർച്ചയായി രണ്ട് പാദമോ അതിലധികമോ നെഗറ്റീവ് ആയി തുടരുമ്പോഴാണ് മാന്ദ്യമായി കണക്കാക്കുന്നത്. രാജ്യത്തെ സമ്പദ്‌വ്യവസ്‌ഥയുടെ നിലവിലെ അല്ലെങ്കിൽ സമീപഭാവിയിലെ പ്രവചനമാണ് നൗകാസ്‌റ്റ്. ഇത് ആദ്യമായിട്ടാണ് ആർബിഐ ‘നൗകാസ്‌റ്റ്’ പ്രസിദ്ധീകരിക്കുന്നത്. വാഹന വിൽപ്പന മുതൽ ബാങ്കിങ് മേഖലയിലെ പണ ലഭ്യത വരെയുള്ള കാര്യങ്ങൾ കണക്കാക്കിയാണ് ആർബിഐ സംഘം റിപ്പോർട്ട് തയ്യാറാക്കിയത്.
എന്നാൽ, ഈ രണ്ട് മാസങ്ങളിൽ മുന്നേറ്റം തുടരുകയാണെങ്കിൽ, ഇന്ത്യൻ സമ്പദ്‌വ്യവസ്‌ഥ കഴിഞ്ഞ ആറുമാസത്തെ തളർച്ചയിൽ നിന്ന് മാറി മൂന്നാം പാദത്തിൽ വളർച്ചയിലേക്ക് മടങ്ങിവരാനുള്ള സാധ്യതയും ആർബിഐ തള്ളിക്കളയുന്നില്ല.
അതേസമയം, സാമ്പത്തിക ഉത്തേജക പാക്കേജിന്റെ മൂന്നാം ഘട്ടം ഇന്ന് പ്രഖ്യാപിച്ചേക്കും. ധനമന്ത്രി നിർമ്മലാ സീതാരാമൻ ഉച്ചക്ക് മാദ്ധ്യമങ്ങളെ കാണുന്നുണ്ട്. ഉൽപാദന, വ്യവസായ മേഖലകളെ ശക്‌തിപ്പെടുത്തുന്നതിനുള്ള പ്രഖ്യാപനങ്ങൾ ഉണ്ടാകും എന്നാണ് സൂചന.
Also Read: പൂഞ്ചില്‍ വീണ്ടും വെടിനിര്‍ത്തല്‍ ലംഘിച്ച് പാക് സൈന്യം