തിരുവനന്തപുരം: ബാർകോഴ കേസിൽ ജോസ് കെ മാണിക്കെതിരേ ശക്‌തമായ ആരോപണവുമായി ബാറുടമ ബിജു രമേശ്. കേസ് പിൻവലിക്കാൻ 10 കോടി രൂപ ജോസ് കെ മാണി വാഗ്‌ദാനം ചെയ്‌തെന്ന് ബിജു രമേശ് പറയുന്നു. ആദ്യം ഭീഷണിപ്പെടുത്തി, പിന്നീടാണ് പണം വാഗ്‌ദാനം ചെയ്‌തത്. ബാറുടമ ജോണ്‍ കല്ലാട്ടിന്‍റെ ഫോണിലാണ് ജോസ് കെ മാണി ബന്ധപ്പെട്ടത്. ഈ സമയം തന്നോടൊപ്പം നിരവധി ബാറുടമകൾ ഉണ്ടായിരുന്നെന്നും ബിജു വ്യക്‌തമാക്കി.
ബാർ അസോസിയേഷൻ യോഗത്തിനിടയിലാണ് ജോസ് കെ മാണി വിളിച്ചത്. ജോൺ കല്ലാട്ട് ഫോൺ സ്‌പീക്കറിലിട്ട് ജോസിന്റെ സംസാരം കേൾപ്പിച്ചു. പത്ത് കോടി വാങ്ങി കേസ് പിൻവലിക്കാനാണ് പലരും ഉപദേശിച്ചത്. എന്താണ് മറുപടി പറയേണ്ടതെന്ന് മെയിൽ ചെയ്യാൻ ജോൺ കല്ലാട്ടിനെ താൻ ഏൽപ്പിക്കുകയും ചെയ്‌തിരുന്നു- ബിജു പറഞ്ഞു. വേണ്ടതെന്താണെന്ന് പറഞ്ഞാൽ ചെയ്‌ത് തരാമെന്ന് ജോസ് വാഗ്‌ദാനം ചെയ്‌തിരുന്നു. മാണി സാർ വലിയ പ്രശ്‌നത്തിലാണ്, ഉറങ്ങാൻ പോലും കഴിയുന്നില്ലെന്ന് ജോസ് തന്നോട് പറഞ്ഞതായി ബിജു അറിയിച്ചു. ജോസ് രണ്ട് തവണ വിളിക്കുകയും പിന്നീട് രാധാകൃഷ്‌ണൻ എന്നൊരാളെ കൊണ്ട് വിളിപ്പിക്കുകയും ചെയ്‌തെന്ന് ബിജു പറഞ്ഞു.
കെ.എം മാണിക്കെതിരേ ആരോപണം ഉന്നയിച്ച് രണ്ട് ദിവസം കഴിഞ്ഞപ്പോഴാണ് ആദ്യ ഫോൺ കോൾ വന്നത്. ആരോപണം പിൻവലിച്ചില്ലെങ്കിൽ നശിപ്പിച്ചു കളയുമെന്നായിരുന്നു ഭീഷണി. കെ.എസ്.എഫ്.സി ചെയർമാനായിരുന്ന ജോസ് എന്നയാളാണ് ആദ്യം വിളിച്ചത്. ഇതിന്റെയെല്ലാം തെളിവുകൾ വിജിലൻസിന് സമർപ്പിക്കുകയും കോടതിയിൽ ഹാജരാക്കുകയും ചെയ്‌തിട്ടുണ്ട്. ബാർ ലൈസൻസ് ലഭിക്കാൻ പണം പിരിച്ച് കെ. ബാബുവിന് നൽകിയിട്ടുണ്ട്. ഇരു സർക്കാരുകളും കെ.എം മാണിയെ സഹായിച്ചെന്ന് ബിജു രമേശ് പറഞ്ഞു. കേസിൽ നിന്ന് പിൻമാറരുതെന്ന് എൽഡിഎഫ് നേതാക്കൾ തന്നെ ഉപദേശിച്ചതായും ബിജു ചൂണ്ടിക്കാട്ടി.
ആരോപണം ഉന്നയിച്ചത് ആരോടും കൂടിയാലോചിച്ചിട്ടല്ല. കോൺഗ്രസ് നേതാക്കളാരും ബന്ധപ്പെട്ടിട്ടുമില്ല. ആരോപണം സത്യമാണെന്ന് തനിക്കറിയാമെന്നും അതിൽ തന്നെ ഉറച്ച് നിൽക്കണമെന്നും പി.സി ജോർജ് നിർദ്ദേശിച്ചതായി ബിജു മാദ്ധ്യമങ്ങളോട് പറഞ്ഞു. അതേസമയം, ബിജു രമേശിന്‍റെ ആരോപണം ബാര്‍ അസോസിയേഷന്‍ മുന്‍ പ്രസിഡണ്ട് ജോൺ കല്ലാട്ട് പാതി ശരി വെച്ചിട്ടുണ്ട്. തന്റെ ഫോണിലേക്ക് ജോസ് കെ മാണി വിളിച്ചിട്ടുണ്ടെന്ന് ജോൺ കല്ലാട്ട് സ്‌ഥിരീകരിച്ചു. ബാർകോഴയുമായി ബന്ധപ്പെട്ട കാര്യമാണെന്ന് അറിയാം എന്നാൽ എന്താണ് സംസാരിച്ചതെന്ന് ഓർമയില്ലെന്നാണ് ജോൺ പറഞ്ഞത്.
Also Read: ഉമ്മന്‍ചാണ്ടി കോവിഡ് നിരീക്ഷണത്തില്‍