മുംബൈ: ബാർജ് മുങ്ങിയുണ്ടായ അപകടത്തിൽ കാണാതായവർക്കായുള്ള തിരച്ചിൽ ഇന്നും തുടരും. കടലിനടിയിൽ കണ്ടെത്തിയ ബാർജിൽ ഇന്നലെ മുങ്ങൽ വിദഗ്‌ധർ തിരച്ചിൽ നടത്തിയെങ്കിലും ആരെയും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.
ഏഴ് മലയാളികളടക്കം 70 പേരുടെ മൃതദേഹമാണ് ഇതുവരെ കണ്ടെത്തിയത്. അതേസമയം 186 പേരെ ഇതുവരെ നാവികസേന രക്ഷപ്പെടുത്തിയിട്ടുമുണ്ട്. മൂന്ന് മലയാളികളടക്കം 5 പേരെയാണ് ഇനിയും കണ്ടെത്താനുള്ളത്.
ബാർജിനൊപ്പം മുങ്ങിയ ടഗ് ബോട്ടായ വരപ്രദയിലുണ്ടായിരുന്ന 11 പേരെയും കണ്ടെത്താനുണ്ട്. ബോട്ട് കടലിനടിയിൽ എവിടെയുണ്ടെന്ന് കണ്ടെത്താൻ റഡാറുകൾ ഉപയോഗിച്ച് തിരച്ചിൽ നടത്തുമെന്ന് നാവികസേന അറിയിച്ചു.
ടൗട്ടെ ചുഴലിക്കാറ്റിൽ പെട്ട് മെയ് 17നാണ് മുംബൈയിൽ നിന്ന് 35 നോട്ടിക്കൽ മൈൽ അകലെയായി ഒഎൻജിസി ബാർജ് മുങ്ങിയത്. എണ്ണഖനനവുമായി ബന്ധപ്പെട്ട ജോലികൾ ചെയ്യുന്ന തൊഴിലാളികളാണ് ബാർജിൽ ഉണ്ടായിരുന്നത്. കഠിന പ്രയത്‌നത്തിലൂടെയാണ് 186 പേരെ നാവികസേനയും തീരരക്ഷാ സേനയും ചേർന്ന് രക്ഷപ്പെടുത്തിയത്.
അതേസമയം ചുഴലിക്കാറ്റിനെക്കുറിച്ച് മുന്നറിയിപ്പുണ്ടായിട്ടും അത് അവഗണിച്ച ക്യാപ്റ്റനെതിരെ നരഹത്യക്ക് പോലീസ് കേസെടുത്തിട്ടുണ്ട്. ബാർജിലുണ്ടായിരുന്ന എഞ്ചിനീയറുടെ പരാതിയിലാണ് ക്യാപ്റ്റൻ രാകേഷ് ബല്ലവിനെതിരെ മുംബൈ പോലീസ് കേസെടുത്തത്.
Read Also: ബ്ളാക്ക് ഫംഗസ്; കേന്ദ്രത്തോട് പ്രതിരോധ മരുന്ന് ആവശ്യപ്പെട്ട് ഹരിയാന