മാനന്തവാടി: കാട്ടുപോത്തിനെ വെടിവെച്ച് കൊന്ന കേസിലെ പ്രതികൾ സഞ്ചരിച്ച വാഹനങ്ങൾ വനം വകുപ്പ് കസ്‌റ്റഡിയിൽ എടുത്തു. തരുവണ പുതുശ്ശേരിക്കടവിൽ നിന്നാണ് പ്രതികൾ സഞ്ചരിച്ച ജീപ്പും കാറും പിടിച്ചെടുത്തത്. കഴിഞ്ഞ ഞായറാഴ്‌ച ബാവലി അമ്പത്തിയെട്ടാംമൈൽ വനത്തിൽ നിന്നായിരുന്നു ആറംഗ സംഘം കാട്ടുപോത്തിനെ വെടിവച്ച് കൊന്നത്.
സംഭവത്തിൽ ഒരാളാണ് പിടിയിലായത്. സ്‌ഥലത്ത് നിന്ന് വെടിയൊച്ച കേട്ടതിനെ തുടർന്ന് പരിശോധന നടത്തിയപ്പോഴാണ് പോത്തിനെ കൊന്ന് ഇറച്ചിയാക്കി വീതിക്കുന്ന ആറംഗ സംഘത്തെ ഉദ്യോഗസ്‌ഥർ കണ്ടത്. ഉദ്യോഗസ്‌ഥരെ കണ്ടതോടെ ബാക്കി അഞ്ച് പേരും ഓടി രക്ഷപെട്ടു. ഇവർക്കായുള്ള അന്വേഷണത്തെ തുടർന്നാണ് വാഹനങ്ങൾ പിടിച്ചെടുത്തത്.
തോൽപ്പെട്ടി അസിസ്‌റ്റന്റ് വൈൽഡ് ലൈഫ് വാർഡൻ പി സുനിൽകുമാർ, റേഞ്ച് ഓഫീസർമാരായ കെവി ബിജു, എംപി സജീവ്, കെ രാകേഷ്, തോൽപ്പെട്ടി ഡെപ്യൂട്ടി ഓഫിസർ കെപി അബ്‌ദുൾ ഗഫൂർ, സെക്‌ഷൻ ഫോറസ്‌റ്റ് ഓഫിസർ പികെ സഹദേവൻ, ബീറ്റ് ഫോറസ്‌റ്റ് ഓഫീസർമാരായ എൻ മോനിഷ, ടി ഷിജിന എന്നിവരടങ്ങിയ സംഘമാണ് വാഹനങ്ങൾ പിടിച്ചെടുത്തത്.
Read Also: കോവിഡ് വ്യാപനം; പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ മുഖ്യമന്ത്രിമാരുടെ യോഗം ഇന്ന്